സർക്യൂട്ട് ടൂറിസം പദ്ധതി: തടസ്സം ഏറെ
text_fieldsതഴുപ്പ്: സർക്യൂട്ട് ടൂറിസം പദ്ധതിയുടെ പാതയിൽ തടസ്സം ഏറെ. ഉൾനാടൻ കായൽ വിനോദസഞ്ചാര വികസനത്തിനായി കുത്തിയതോടിന് ആഴം കൂട്ടാൻ ലക്ഷങ്ങൾ ചെലവഴിക്കുന്നുണ്ടെങ്കിലും തോട്ടിലൂടെ ഹൗസ് ബോട്ടുകൾ കടന്നുപോകുന്നതിന് തടസ്സം ഏറെയാണ്.
ഒരു മീറ്ററോളം ആഴംകൂട്ടി തോട് സഞ്ചാര യോഗ്യമാക്കാനാണ് 34 ലക്ഷം രൂപ ചെലവഴിച്ച് ജലസേചന വകുപ്പ് ശ്രമം ആരംഭിച്ചത്. ഇതിനുവേണ്ടി മണ്ണുമാന്തി ഉപയോഗിച്ച് തോട്ടിൽനിന്ന് മണ്ണ് കോരുന്നത് നടന്നുവരുകയാണ്. കുത്തിയതോട് കിഴക്കുഭാഗത്തുള്ള വേമ്പനാട്ടുകായലിലൂടെ വരുന്ന ഹൗസ് ബോട്ടുകൾ കുത്തിയതോട് വഴി കടന്ന് തഴുപ്പ് കായലിൽ എത്തിച്ചേരുന്നതിെൻറ ഭാഗമാണിത്. എന്നാൽ, മേൽപാലങ്ങൾക്ക് ഉയരമില്ലാത്തത് കാരണം കുത്തിയതോട്ടിലൂടെ അധികം ദൂരം ഹൗസ് ബോട്ടുകൾക്ക് കടന്നുപോകാൻ കഴിയുകയില്ല. കുത്തിയതോട് ടൗണിലെ പഴയ പാലത്തിനുപോലും ഉയരമില്ലാത്തത് ജലയാനങ്ങൾക്ക് തടസ്സമാകും. 1780 മീറ്റർ നീളത്തിലാണ് കുത്തിയതോടിെൻറ ആഴം കൂട്ടുന്നത്.
10 മീറ്റർ വീതി ഉണ്ടായിരുന്ന തോട് ഇപ്പോൾ ആറുമീറ്റർ മാത്രമായി ചുരുങ്ങി. പഴയകാലങ്ങളിൽ കേവുവള്ളങ്ങൾ സുലഭമായി കടന്നുപോയിരുന്ന തോടാണിത്. തെളിനീര് ഒഴുകിയിരുന്ന തോട് മാലിന്യം തള്ളാനുള്ള ഇടമായി മാറിയിരിക്കുകയാണ്.
പല സ്വകാര്യവ്യക്തികളുടെ ശുചിമുറി തോട്ടിലാണ്. വീടുകളിൽനിന്നുള്ള മാലിന്യ പൈപ്പുകൾ തോട്ടിലേക്ക് നീട്ടിയിരിക്കുന്നു. തോടിെൻറ പരിസരത്തുള്ള ചെറുകിട കമ്പനികളുടെ വ്യവസായ മാലിന്യം തള്ളുന്നതും തോട്ടിലേക്കാണ്. ചാക്കിൽ കെട്ടിയമാലിന്യം, ഇറച്ചിക്കടകളിൽനിന്ന് തള്ളുന്ന മാംസാവശിഷ്ടങ്ങൾ, കടകളിൽനിന്ന് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ എന്നിവയൊക്കെയാണ് സഞ്ചാരികളെ കാത്തിരിക്കുന്ന കാഴ്ചകൾ. ഇവയെല്ലാം മാറ്റി തെളിനീര് ഒഴുകുന്ന രീതിയിലാക്കിയാൽ മാത്രമേ ഉൾനാടൻ ജലവിനോദസഞ്ചാരം വിജയിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.