ചിറപ്പിൽ അലിഞ്ഞ് നഗരം; ഇന്ന് സമാപനം
text_fieldsആലപ്പുഴ: മുല്ലക്കൽ തെരുവിലേക്ക് രാപ്പകൽ വ്യത്യാസമില്ലാതെ ജനം ഒഴുകിയെത്തിയതോടെ ചിറപ്പിൽ അലിഞ്ഞ് നഗരം. ഉത്സവക്കാഴ്ചകൾക്ക് നിറം മങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആളുകൾ കൂട്ടത്തോടെ നഗരത്തിലേക്ക് ഇറങ്ങും. അവസാന ദിവസത്തെ ചിറപ്പ് ഭീമ ആൻഡ് ബ്രദർ വകയാണ്. പുലർച്ച 4.30ന് നിർമാല്യദർശനം, 8.30ന് ശ്രീബലി,10.30ന് കളകാഭിഷേകം, സ്പെഷൽ നാഗസ്വരക്കച്ചേരി, ഉച്ചക്ക് രണ്ടിന് ശീതങ്കൻതുള്ളൽ, ആറിന് ദീപാരാധന, ഏഴിന് സംഗീതക്കച്ചേരി, 7.30ന് ഗാനമേള, രാത്രി 9.30ന് എതിരേൽപ്, രാത്രി 11ന് തീയാട്ട് എന്നിവയാണ് പ്രധാന ചടങ്ങുകൾ. കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിനും ബുധനാഴ്ച സമാപനമാകും. രാവിലെ 10ന് സ്പെഷൽ നാഗസ്വരക്കച്ചേരി. ഉച്ചക്ക് 12ന് ആറാട്ടുസദ്യ. വൈകീട്ട് 4.30ന് ഓട്ടൻതുള്ളൽ, ആറിന് സ്പെഷൽ നാഗസ്വരക്കച്ചേരി, ഏഴിന് പാട്ടുകളിയാട്ടം, നാടൻപാട്ട് മെഗാഷോ, രാത്രി 11ന് കൊടിയിറക്ക്.
അവധിയായതിനാൽ കുട്ടികളടക്കം കുടുംബസമേതമാണ് ചിറപ്പ് ആഘോഷത്തിന് എത്തുന്നത്. സാധനങ്ങള്‍ മേടിക്കാനെത്തുന്നവരുടെ എണ്ണവും കുറവല്ല. ചെറുകിട കച്ചവടക്കാര്‍ക്ക് പുറമെ വമ്പന്മേളകളും ചിറപ്പിന്റെ ഭാഗമായി ആലപ്പുഴയിലുണ്ട്. വൈദ്യുതാലങ്കാരങ്ങളോടെയുള്ള കൂറ്റന്‍ ഗോപുരങ്ങൾ തന്നെയാണ് പ്രധാന ആകർഷണം. എ.വി.ജെ. ജങ്ഷനിലെയും കിടങ്ങാംപറമ്പ് സ്റ്റാച്യു ജങ്ഷനിലെയും അലങ്കാര ഗോപുരങ്ങൾ കാണാൻ തിരക്കേറെയാണ്.
രാത്രി തെരുവിലൂടെ നടന്ന് ചിറപ്പ് ആസ്വദിച്ചാണ് ആളുകൾ വീടുകളിലേക്ക് മടങ്ങിയത്. സുരക്ഷക്കായി വിവിധയിടങ്ങളില്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ചിറപ്പിന്റെ മാറ്റുകൂട്ടാന്‍ പോപ്പി ഗ്രൗണ്ടിലെ കാര്‍ണിവലുമുണ്ട്. അവസാനനാളുകളിലും പലതരം പലഹാരങ്ങള്‍, വര്‍ണബലൂണുകള്‍, ഫാന്‍സി സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുടെ വില്പനയും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

