ഇട്ടി അച്യുതൻ വൈദ്യർ സ്മാരകമെന്ന സ്വപ്നം ബാക്കിയാക്കി ചിദംബരൻ യാത്രയായി
text_fieldsചേർത്തല: ആയുർവേദ പണ്ഡിതനായ ഇട്ടി അച്യുതൻ വൈദ്യർക്ക് സ്മാരകമെന്ന സ്വപ്നം ബാക്കിയാക്കി ചിദംബരൻ യാത്രയായി. ഹോർത്തൂസ് മലബാറിക്കൂസ് ട്രസ്റ്റിെൻറ സ്ഥാപക സെക്രട്ടറിയും കടക്കരപ്പള്ളി ഇട്ടി അച്യുതൻ സ്മാരക ട്രസ്റ്റ് സെക്രട്ടറിയും റിട്ട. പ്രധാനാധ്യാപകനുമായ ചേർത്തല നഗരസഭ 11ാം വാർഡ് ആര്യമഠത്തിൽ എ.എൻ. ചിദംബരനാണ് (83) സ്വപ്നങ്ങൾ ബാക്കിയാക്കി മടങ്ങിയത്.
742 സസ്യങ്ങളെ ഉൾപ്പെടുത്തി ഡച്ച് ഗവർണറായിരുന്ന വാൻറീഡിെൻറ കാലത്ത് 'ഹോർത്തൂസ് മലബാറിക്കൂസ്' പുസ്തകത്തിെൻറ രചനക്ക് ഇട്ടി അച്യുതൻ വൈദ്യരെ ഗ്രന്ഥത്തിൽ സഹായി എന്ന് മാത്രമാണ് വിശേഷിപ്പിച്ചത്. എന്നാൽ, അത് തെറ്റാണെന്നും ഗ്രന്ഥത്തിെൻറ മുഴുവൻ വിവരങ്ങളും കൂടാതെ അപൂർവ സസ്യങ്ങളെക്കുറിച്ച അന്വേഷണങ്ങളും പഠനങ്ങളും ഇട്ടി അച്യുതൻ വൈദ്യരുടെ മാത്രം സൃഷ്ടിയാണെന്നും രണ്ട് പതിറ്റാണ്ടോളമായി വാദിച്ച വ്യക്തിയാണ് ചിദംബരൻ.
ഇതേക്കുറിച്ച് 'ഇട്ടി അച്യുതനും സത്യവും മിഥ്യയും' ഗ്രന്ഥവും ചിദംബരൻ രചിച്ചു. കടക്കരപ്പള്ളി കൊല്ലാട്ട് ഇട്ടി അച്യുതൻ വൈദ്യരുടെ ജന്മഗൃഹവും കുര്യാലയും നശിക്കുന്നതിനെതിരെയും കുര്യാല സ്മാരകമാക്കണമെന്ന് കാട്ടിയും നിരവധി പോരാട്ടങ്ങളും ഇതിനകം ചിദംബരൻ നടത്തി. വാരനാട് ഗവ. എൽ.പി.എസിൽ പ്രധാനാധ്യാപകനായിരിക്കുമ്പോഴാണ് ജോലിയിൽനിന്ന് വിരമിക്കുന്നത്. ജീവിതയാനത്തിൽ അനവധി ശിഷ്യസമ്പത്തും ബാക്കിയാക്കിയാണ് ചിദംബരൻ കടന്നുപോകുന്നത്.
തെൻറ മരണശേഷവും മറ്റുള്ളവർക്ക് തന്നെക്കൊണ്ട് പ്രയോജനമാകണമെന്ന ആഗ്രഹം ചിദംബരെൻറ ഉള്ളിലുണ്ടായിരുന്നു. ഇത് ഭാര്യ സുഭദ്രദേവിയുമായി പലതവണ പങ്കുെവച്ചിരുന്നു. മരണശേഷം തെൻറ ഭൗതികശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പ്രയോജനപ്പെടുന്നതിന് ഒരു പതിറ്റാണ്ടുമുമ്പേ ജില്ല ഭരണകൂടവുമായി കരാർ നടത്തിയിരുന്നു. വാർധക്യസഹജ അസുഖം ചിദംബരനെ പലവട്ടം കീഴ്പ്പെടുത്തിയെങ്കിലും തളരാതെ പിടിച്ചുനിന്നു. ഞായറാഴ്ച പുലർച്ച അഞ്ചോടെയായിരുന്നു മരണം. ചിദംബരെൻറ ആഗ്രഹപ്രകാരം ഭൗതികശരീരം കൊല്ലം പാരിപ്പള്ളി ഇ.എസ്.എ മെഡിക്കൽ കോളജിലേക്ക് തിങ്കളാഴ്ച രാവിലെ 8.30ന് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.