ചേര്‍ത്തല: കൊച്ചിയിൽനിന്ന് യുവാവിനെ തന്ത്രപൂര്‍വം ചേര്‍ത്തലയിലെത്തിച്ച് ക്വട്ടേഷന്‍ സംഘത്തിനു കൈമാറി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. കൊലക്കേസടക്കം നിരവധി കേസുകളിൽ പ്രതിയായ ചേര്‍ത്തല തെക്ക് 15ാം വാര്‍ഡ് കൊല്ലമ്മാപറമ്പ് സതീഷി (കുരുട്-30) നെയാണ് പൊലീസ് പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സാഹസികമായാണ് പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.
മുഖ്യപ്രതി തിരുവനന്തപുരം സ്വദേശി മധുവിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇയാള്‍ സംസ്ഥാനം വിട്ടതായാണ് സൂചന. എറണാകുളം കാക്കനാട്ട് സ്വകാര്യ ഹോസ്റ്റല്‍ നടത്തിപ്പിലെ തര്‍ക്കത്തെ തുടര്‍ന്നാണ് പത്തനംതിട്ട സ്വദേശി അരുണ്‍കോശിയെ ചേര്‍ത്തലയിലെത്തിച്ച് മര്‍ദിച്ചത്. ജൂണ്‍ 24ന് കാക്കനാട്ടുനിന്നാണ് അരുണിനെ തന്ത്രപൂര്‍വം ചേര്‍ത്തലയിലെത്തിച്ച് ക്വട്ടേഷന്‍ സംഘത്തിന് കൈമാറിയത്. ചേര്‍ത്തലതെക്ക് ചക്കനാട്ട് രാത്രിയിലെത്തിച്ചായിരുന്നു മര്‍ദനം. അര്‍ത്തുങ്കല്‍ സ്റ്റേഷന് ഓഫിസര്‍ പി.ജി. മധു, എസ്.ഐ ജെ. ജേക്കബ്, ഗ്രേഡ് എസ്.ഐ മഹേഷ്, സേവ്യര്‍, ഷാം, ഗിരീഷ് എന്നിവരാണ് സതീഷിനെ പിടികൂടിയത്.