വടിവാൾ വിനീതിനെ ചെങ്ങന്നൂരിൽ എത്തിച്ചു
text_fieldsചെങ്ങന്നൂർ: എം.സി റോഡിൽ കാർ തടഞ്ഞുനിർത്തി ഉടമയെ കത്തികാട്ടി സ്വർണവും കാമറയും കാറും തട്ടിയെടുത്ത കേസിലെ പ്രതി വടിവാൾ വിനീതിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് ചെങ്ങന്നൂരിൽ എത്തിച്ചു.
വള്ളികുന്നം മുളയ്ക്കക്കവിളയിൽ ശ്രീപതിയുടെ (28) കാർ തടഞ്ഞുനിർത്തി കത്തികാട്ടിയ ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ ജങ്ഷന് സമീപമുള്ള തേരകത്ത് പടിയിൽ പ്രതിയെ വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് ചെങ്ങന്നൂർ പൊലീസ് തെളിവെടുപ്പിന് എത്തിച്ചത്.
വിഡിയോഗ്രാഫറായ വള്ളികുന്നം മുളയ്ക്കക്കവിളയിൽ ശ്രീപതിയുടെ കാറാണ് തട്ടിയെടുത്തത്. കഴിഞ്ഞ 12ന് പുലർച്ചയായിരുന്നു സംഭവം. മോഷ്ടിച്ച ബൈക്കിലെത്തിയ പ്രതി ചങ്ങനാശ്ശേരി മുതൽ 12 കി.മീ. ദൂരം പിന്തുടർന്നാണ് കാർ ചെങ്ങന്നൂരിൽ തടഞ്ഞ് അക്രമം കാട്ടിയത്.
കാർ തട്ടിയെടുത്തശേഷം ഉടമയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും അപഹരിച്ചശേഷം കാർ ഓടിച്ച് കടപ്രയ്ക്കടുത്തുള്ള നിരണത്ത് ഇറക്കിവിട്ടശേഷം കടന്നുകളയുകയായിരുന്നു.
കാർ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപമാണ് കണ്ടെത്തിയത്.