ചെങ്ങന്നൂർ: വെന്‍റിലേറ്റർ സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് കോവിഡ് ബാധിതനായ വയോധികൻ ശ്വാസം മുട്ടി മരിച്ചു. തിരുവൻവണ്ടൂർ കല്ലിശ്ശേരി എട്ടൊന്നിൽ വീട്ടിൽ എ.വി.തോമസ് (64) ആണ് മരിച്ചത്.
രണ്ടാഴ്ച മുമ്പാണ് തോമസിന്‍റെ മുത്തമകൻ ടിനോ ഡൽഹിയിൽ നിന്ന് വീട്ടിലെത്തിയത്. തുടർന്ന് കോ വിഡ് സ്ഥിരീകരിച്ചു. ടിനോ ഇപ്പോൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്ന് വീട്ടിലെ മറ്റ് അംഗങ്ങൾക്കും കോവിഡ് ബാധിച്ചു.
ഏപ്രിൽ 30ന് ആണ് തോമസിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓർമ്മക്കുറവുള്ള തോമസ് അവിടെ നിന്ന് ആശുപത്രി അധികൃതർ അറിയാതെ പുറത്തേക്ക് പോവുകയും പിന്നീട് പൊലീസ് ഇടപെട്ട് വീണ്ടും തിരികെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് തോമസിനെ മകൻ ടിനോ ചികിത്സയിൽ കഴിയുന്ന തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ രാത്രിയോടെ ശ്വാസതടസം അനുഭവപ്പെ ടുകയും സ്ഥിതി വഷളാവുകയുമായിരുന്നു.
തിരുവല്ലയിലെ ആശുപത്രിയിൽ വെന്‍റിലേറ്റർ സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് മറ്റ് തോമസിനെ മധ്യ തിരുവിതാംകൂറിലെ മറ്റ് ആശുപത്രികളിലും കൊണ്ടുപോയെങ്കിലും വെന്‍റിലേറ്റർ ലഭിച്ചില്ല. തുടർന്നാണ് മരണം സംഭവിച്ചത്.
ഭാര്യ: കൊച്ചുമോൾ, മക്കൾ: ടിനോ, ടിജോ, ടിബിൻ. മരുമകൾ: ജാസ്മിൻ. സംസ്കാരം കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ഉമയാറ്റുകര സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടത്തി.

