മുഹമ്മയിൽ പക്ഷിപ്പനി; 5961 വളർത്തുപക്ഷികളെ കൊന്ന് നശിപ്പിക്കും
text_fieldsആലപ്പുഴ: ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പക്ഷിപ്പനി (എച്ച്5, എൻ11) സ്ഥിരീകരിച്ചു. ജില്ല കലക്ടർ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ കൂടിയ വിവിധ വകുപ്പുകളുടെ അടിയന്തര യോഗത്തിൽ കേന്ദ്രസർക്കാറിന്‍റെ 2021ലെ പക്ഷിപ്പനി പ്രതിരോധ നിയന്ത്രണ ആക്ഷൻ പ്ലാൻ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള (കള്ളിങ്) ദ്രുതകർമസേനകളും അനുബന്ധ ഒരുക്കങ്ങളും മൃഗസംരക്ഷണ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. മുഹമ്മ പഞ്ചായത്തിലെ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ 5961 വളർത്തുപക്ഷികളെയാണ് കൊന്നുനശിപ്പിക്കേണ്ടത്. കള്ളിങ് പ്രവർത്തനങ്ങൾ ശനിയാഴ്ച രാവിലെ തുടങ്ങും. ബന്ധപ്പെട്ട വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച നിർദ്ദേശങ്ങളും ജില്ലകലക്ടർ നൽകി.
ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പക്ഷികളിൽ അസ്വാഭാവിക കൂട്ടമരണം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗാശുപത്രിയിൽ അറിക്കണം. അസ്വാഭാവികമായി മരണപ്പെടുന്ന പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ മാസ്ക്, കൈയുറ തുടങ്ങിയ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണം. ചത്ത പക്ഷികളെ ആഴത്തിൽ കുഴിയെടുത്ത് കുമ്മായം, ബ്ലീച്ചിങ് പൗഡർ മുതലായ അണുനാശിനികൾ ഇട്ട് മൂടണം. പക്ഷികളെ വളർത്തുന്ന ഫാമുകളിൽ ജൈവസുരക്ഷ ഉറപ്പാക്കണം.
കലക്ടറുടെ ചേംബറിൽ കൂടിയ യോഗത്തിൽ ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടർ ജിനു പുന്നൂസ്, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. കെ.സി. പ്രസാദ്, ചീഫ് വെറ്ററിനറി ഓഫിസർ ഡോ.പി. രാജീവ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

