നിയമസഭ തെരഞ്ഞെടുപ്പ്; നിലനിർത്താനും തിരികെ പിടിക്കാനും
text_fieldsചെങ്ങന്നൂർ മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി സജി ചെറിയാൻ മാന്നാർ കുരട്ടിശേരി കണ്ണൻകാവിൽ ശ്രീ മുത്താരമ്മൻ ദേവീ ക്ഷേത്രത്തിൽ മഞ്ഞൾ നീരാട്ട് മഹോൽസവത്തിന് എത്തിയപ്പോൾ
ത്രികോണ പേരാട്ട ചൂടിന്‍റെ വീറും വാശിയുമുള്ള മണ്ഡലം നിലനിർത്താനും തിരികെ പിടിക്കാനുമുള്ള പോരാട്ടമാണ് നിറഞ്ഞുനിൽക്കുന്നത്. ഇരുമുന്നണികളെയും മാറിമാറി തുണച്ചിട്ടുള്ള മണ്ഡലം അട്ടിമറികൾക്കും സാക്ഷ്യംവഹിച്ചിരുന്നു.
കഴിഞ്ഞ രണ്ട് തവണയായി ഇടതുപക്ഷത്തിന്‍റെ കൈകളിലാണ് മണ്ഡലം. സ്വന്തം പക്ഷത്തെ പടലപ്പിണക്കങ്ങളാണ് മണ്ഡലം കൈവിടാൻ കാരണമായതെന്നും ഒറ്റക്കെട്ടായി നിന്നാൽ തിരികെ പിടിക്കാമെന്നുമുള്ള വിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാൽ, സി.പി.എം നേതൃനിരയിലെ പ്രമുഖനായി ഉയർന്ന മന്ത്രി സജി ചെറിയാൻ കഴിഞ്ഞ എട്ട് വർഷമായി ജനപ്രതിനിധിയെന്ന നിലയിൽ നടത്തിയ ഇടപെടലുകളെ തകർക്കാൻ കഴിയില്ലന്നാണ് ഇടതുപക്ഷത്തിന്‍റെ ആത്മവിശ്വാസം. തദ്ദേശത്തിൽ അഞ്ച് പഞ്ചായത്തുകളിൽ ഭരണം പിടിക്കാൻ കഴിഞ്ഞതിന്‍റെ കരുത്തിലാണ് എൻ.ഡി.എയുടെ പ്രതീക്ഷ.
സജി ചെറിയാൻ (എൽ.ഡി.എഫ്)
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും മന്ത്രിയായും സംസ്ഥാന തലത്തിൽ ശ്രദ്ധേയനായ വ്യക്തിത്വം. കൊഴുവല്ലൂര്‍ തെങ്ങും തറയില്‍ പരേതനായ റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ടി.ടി. ചെറിയാന്റെയും റിട്ട. പ്രധാനാധ്യാപിക ശോശാമ്മ ചെറിയാന്‍റെയും മകനായി 1965 ൽ ജനനം. സി.എം.എസ് എല്‍.പി.എസ്, പുന്തല ബി.കെ.വി.എസ്, വെൺമണി ശാലേം യു.പി.എസ്., അങ്ങാടിക്കൽ തെക്ക് ഗവ. ഹൈസ്‌കൂള്‍, വെൺമണി മാര്‍ത്തോമ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്കൂൾ വിദ്യാഭ്യാസം.
1978ല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐ യിലൂടെ രാഷ്ട്രീയ പ്രവേശനം. 1981ൽ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്നും ഒന്നാം വർഷ പ്രീഡിഗ്രി പ്രതിനിധി. മാവേലിക്കര ബിഷപ്പ് മൂര്‍ കോളജില്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലർ. തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിൽ നിയമ പഠനം. എസ്.എഫ്.ഐ ജില്ല പ്രസിഡന്റ്, സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സി.ഐ.ടി.യു ജില്ല പ്രസിഡന്റ്, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ല പ്രസിഡന്റ്, ജില്ല സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, കരുണ പെയിന്‍ ആന്റ് പാലിയേറ്റിവ് കെയർ സൊസൈറ്റി ചെയര്‍മാൻ, സി.പി.എം ഏരിയ സെക്രട്ടറി, ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
2018ല്‍ ചെങ്ങന്നൂരിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ 20,956ഉം, 2021ൽ 32,093 വോട്ടിന്‍റെയും ഭൂരിപക്ഷത്തിൽ വിജയിച്ചു. കൃഷി വകുപ്പിന്‍റെ മികച്ച ജൈവകൃഷി അവാർഡ്, ജെ.സി.ഐ മാനവ സേവാ അവാർഡ്, സാംരംഗ ഫൗണ്ടേഷൻ കൾച്ചറൽ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: ക്രിസ്റ്റീന. മക്കള്‍: ഡോ. നിത്യ, ഡോ. ദൃശ്യ, ഡോ. ശ്രവ്യ. മരുമക്കൾ: അലൻ, ജസ്റ്റിൻ.
അഡ്വ. എബി കുര്യാക്കോസ് (യു.ഡി.എഫ്)
ചെങ്ങന്നൂരിൽ കന്നിയങ്കം. 36 വർഷക്കാലമായി ചെങ്ങന്നൂരിൽ അഭിഭാഷകൻ. 1978 ല്‍ പ്രീഡിഗ്രിക്കാലത്ത് കെ.എസ്.യു താലൂക്ക് പ്രസിഡന്‍റായി രാഷ്ട്രീയ തുടക്കം. സംസ്ഥാന കലാവേദി കൺവീനർ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ്, ഡി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തനം. ക്രിസ്ത്യൻ കോളജ് യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ, കേരള സർവകലാശാല സെനറ്റ് അംഗം, കെ.ടി.ഡി.സി ബോർഡ് അംഗം, എംപ്ലോയ്മെന്‍റ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ കേരള റീജിയൻ ബോർഡ് അംഗം, ടെലിഫോൺ ഉപദേശക സമിതി അംഗം തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. ചെറിയനാട് മുഞ്ഞനാട്ട് പരേതനായ എം.ഒ. കുര്യാക്കോസിന്‍റെയും റിട്ട. അധ്യാപിക സൂസമ്മയുടെയും നാലാമത്തെ മകനാണ്. ഭാര്യ: ക്രിസ്ത്യന്‍ കോളജ് റിട്ട. അധ്യാപിക ഡോ. ലിലി ചെറിയാൻ. മക്കള്‍: ഏബൽ, ആഷര്‍. മരുമകള്‍: മരിയ ഏബൽ
എം.വി. ഗോപകുമാർ (എൻ.ഡി.എ)
യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി, കൊല്ലം-ആലപ്പുഴ ജില്ല പ്രസിഡന്‍റ്, ബി.ജെ.പി കൊല്ലം ജില്ല ജനറൽ സെക്രട്ടറി, തിരുവനന്തപുരം മേഖല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും ഔദ്യോഗിക മാധ്യമ വക്താവായും പ്രവർത്തിക്കുന്നു. എച്ച്.ഡി.സി, ബി.കോം ബിരുദധാരിയാണ്. 2010ൽ പാണ്ടനാട് പഞ്ചായത്തംഗമായിരുന്നു. ജില്ല പഞ്ചായത്തിലേക്കും 2021ൽ നിയമസഭയിലേക്കും 2025ൽ ചെങ്ങന്നൂർ േബ്ലാക്ക് പഞ്ചായത്തിലേക്കും മൽസരിച്ചിരുന്നു. ഭാര്യ: ജി. സ്മിത. മകൻ അഡ്വ. ഗൗരി ശങ്കർ.
കക്ഷിനില: 2021 നിയമസഭ
- സജി ചെറിയാൻ (എൽ.ഡി.എഫ്)- 71,502
- എം. മുരളി (യു.ഡി.എഫ്) 39,409
- എം.വി. ഗോപകുമാർ (എൻ.ഡി.എ) 34,620
- ഭൂരിപക്ഷം: 32,093
2024 ലോക്സഭ
- കൊടിക്കുന്നിൽ സുരേഷ് (യു.ഡി.എഫ്) 49031
- അഡ്വ. സി.എ. അരുൺ കുമാർ (എൽ.ഡി.എഫ്) 47,393
- ബൈജു കലാശാല (എൻ.ഡി.എ) 25424
2025 തദ്ദേശം
- എൽ.ഡി.എഫ് -48138
- യു.ഡി.എഫ്-46312
- എൻ.ഡി.എ-40224
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

