കടൽ അടങ്ങിയില്ല; തീരത്ത് ദുരിതത്തിരമാല, 150 ഓളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി
text_fieldsകടലാക്രമണത്തിൽ പാനൂർ പാരയിൽ പൂർണമായി തകർന്ന വീട്
ആറാട്ടുപുഴ: തിരമാലകൾ അടങ്ങാത്തതുമൂലം തൃക്കുന്നപ്പുഴ ആറാട്ടുപുഴ പഞ്ചായത്തുകളിലെ കടലാക്രമണ ദുരിതത്തിന് അറുതിയായില്ല. തിരമാലകൾ കരയിലേക്ക് അടിച്ചു കയറുന്നത് തുടരുകയാണ്. തീരദേശത്തെ വീടുകളിലും പരിസരത്തും വെള്ളം കെട്ടി നിൽക്കുന്നതിനാൽ 150 ഓളം കുടുംബങ്ങൾ ക്യാമ്പുകളിലേക്കും ബന്ധുകളിലേക്കും താമസം മാറി. മണൽ കൂട്ടിവെച്ചും മണൽ ചാക്ക് അടുക്കി വെച്ചും നടത്തിയ പ്രതിരോധ ശ്രമങ്ങളെല്ലാം പാഴായതോടെ ഏതുനിമിഷവും തങ്ങളുടെ കിടപ്പാടം കടലെടുക്കമെന്ന ഭീതിയിലാണ്. പാനൂർക്കര യു.പി. സ്കൂളിൽ നൂറോളം കുടുംബങ്ങളിലെ മുന്നൂറോളം പേരും തൃക്കുന്നപ്പുഴ എൽ. പി. സ്കൂളിലെ ക്യാമ്പിൽ നൂറോളം കുടുംബങ്ങളും താമസിക്കുന്നു. പാനൂർ വാട്ടർ ടാങ്ക് ജങ്ഷന് പടിഞ്ഞാറുള്ള പാരയിൽ ആയിഷാ ബീവിയുടെ വീട് കടലാക്രമണത്തിൽ പൂർണമായി തകർന്നു. പാനൂർ മാന്തളശ്ശേരിൽ പടീറ്റതിൽ മുഹമ്മദ് ഇഖ്ബാൽ, മുണ്ടക കണ്ടത്തിൽ ഖമറുദ്ദീൻ, കിഴക്കത്തേരിൽ പടീറ്റതിൽ ശശി, ആഞ്ഞിലിമൂട്ടിൽ മുഹമ്മദ് കുഞ്ഞ് എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. ഇവിടെ 50ലേറെ വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. ഇവിടെ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച കടൽഭിത്തി ദുർബലമാണ്. ഭൂരിഭാഗം വീടുകളിലും വെള്ളം കയറിക്കിടക്കുന്നതിനാൽ താമസ യോഗ്യമല്ലാത്തതിനാണ് ആളുകൾ ക്യാമ്പിലേക്ക് മാറിയത്.
വരും ദിവസങ്ങളിൽ കടൽ അടങ്ങിയില്ലെങ്കിൽ ഇവരുടെ ദുരിതം ഇരട്ടിയാകും. വലിയ നാശത്തിന് അത് വഴിവെക്കും. തീരത്തേക്ക് ഇരച്ചുകയറുന്ന തിരമാലക്ക് മുന്നിൽ നിസ്സഹായരായി നോക്കി നിൽക്കാനേ തീരവാസികൾക്ക് കഴിയുന്നുള്ളൂ. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ ജനങ്ങൾ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. കടൽഭിത്തി ദുർബല പ്രദേശങ്ങളിലാണ് നാശം കൂടുതൽ. ആറാട്ടുപുഴ എം.ഇ.എസ്. ജങ്ഷന് തെക്കുഭാഗത്തും കാർത്തിക ജങ്ഷനിലും തൃക്കുന്നപ്പുഴ വലിയഴിക്കൽ റോഡ് മണ്ണിനടിയിലായി. ഇതുമൂലം യാത്ര ദുരിത പൂർണമാണ്. കരയിലേക്ക് ഇരച്ചു കയറുന്ന തിരമാല തീരദേശ റോഡും കവിഞ്ഞ് കിഴക്കോട്ട് ഒഴുകി തീരത്തു നിന്നും ഏറെ അകലെയുള്ള വീടുകളിൽ വരെ ദുരിതം വിതയ്ക്കുന്ന സാഹചര്യമുണ്ട്. കടൽവെള്ളം ഒഴുകിപ്പോകാനുള്ള തോടുകൾ ഇല്ലാതായതോടെ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യമുണ്ട്. റവന്യൂ- ആരോഗ്യവകുപ്പ് അധികൃതർ ക്യാമ്പുകൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

