എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
text_fieldsശ്രീമോൻ
അരൂര്‍: അരൂരിലെ വാടകവീട്ടില്‍ കഴിയുകയായിരുന്ന യുവാവില്‍നിന്ന് 430 ഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടി. കോഴിക്കോട് ഫറൂഖ് കറുവന്തിരുത്തി വെളുത്തേടത്ത് ശ്രീമോനെയാണ് (29) പിടികൂടിയത്. ഇയാള്‍ക്കൊപ്പം യുവതിയും ഉണ്ടായിരുന്നു. യുവതിക്ക് ഇതുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണ്.
നാർകോട്ടിക് സെല്ലും അരൂർ പൊലീസും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് യുവാവ് പിടിയിലാകുന്നത്. ഒന്നരമാസം മുമ്പ് അരൂർ സെന്റ് അഗസ്റ്റിന്‍സ് സ്കൂളിന് പടിഞ്ഞാറുവശമുള്ള 19ാം വാര്‍ഡിൽ ആലുങ്കൽ മഠം പ്രദേശത്തെ തങ്ക തീരം എന്ന വീടാണ് ഇയാൾ വാടകക്കെടുത്തത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാതിൽ തകര്‍ത്താണ് പൊലീസ് വീടിനുള്ളില്‍ പ്രവേശിച്ചത്. ഇതോടെ യുവാവും യുവതിയും കഴുത്തില്‍ കത്തിവെച്ച് ആത്മഹത്യഭീഷണി മുഴക്കി.
പുലര്‍ച്ചെ രണ്ടോടെ ആരംഭിച്ച റെയ്ഡ് രാവിലെ 11 വരെ നീണ്ടു. നാർകോട്ടിക് സെല്‍ ഡിവൈ.എസ്.പി ബി. പങ്കജാക്ഷൻ, ചേര്‍ത്തല ഡിവൈ.എസ്.പി അനില്‍കുമാർ, അരൂര്‍ എസ്.എച്ച്.ഒ കെ.ജി. പ്രതാപ് ചന്ദ്രന്, എസ്.ഐ ഗീതുമോള്‍ മറ്റ് ഉദ്യോഗസ്ഥരായ സാജന്, ശ്രീജിത്, ശ്യാംജിത്, റിക്ഷേപ്, പ്രശാന്ത്, രതീഷ് തുടങ്ങിയവര്‍ പരിശോധനയിൽ പങ്കെടുത്തു.
കേരളത്തിലെ മറ്റ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെയുള്ള കേസുകള്‍ നടത്താൻ പണം കണ്ടെത്താനാണ് കൂടിയ അളവില്‍ എം.ഡി.എം.എ ഇയാള്‍ ശേഖരിച്ചത്. നിരവധി സ്റ്റേഷനുകളില്‍ പോക്സോ കേസുകള്‍ ഉൾപ്പെടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

