പള്ളിത്തോട് തീരത്തെ കടലേറ്റം; ആശങ്ക ഒഴിയാതെ കടലോര ജനത
text_fieldsഅരൂർ: പള്ളിത്തോട് തീരത്തെ കടലേറ്റത്തിന് തെല്ലുശമനം വന്നെങ്കിലും തിരമാലകളുടെ വരവിന്റെ മുന്നറിയിപ്പ് തീരവാസികളിൽ ആശങ്ക ഉയർത്തുന്നു. പള്ളിത്തോട് കടലോര മേഖലയിലാണ് കഴിഞ്ഞദിവസം രൂക്ഷമായ കടലേറ്റം ഉണ്ടായത്. നിനച്ചിരിക്കാതെയാണ് കടൽവെള്ളം വീടുകളിലേക്ക് ഇരച്ചു കയറിയത്. കാലവർഷത്തിനിടെ കടലേറ്റമുണ്ടാകുമ്പോൾ മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ, ഒരു മുന്നറിയിപ്പുമില്ലാതെയാണ് കഴിഞ്ഞദിവസം കടൽ കയറിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വീടുകളിലെ അഴുക്കും ചളിയും വൃത്തിയാക്കുന്ന തിരക്കിലാണ് തീരവാസികൾ.
ഇതിനു പുറമെ കടലേറ്റത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ആശങ്കയും വളർത്തുന്നു. അധികൃതർ തീരമേഖലയിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നുണ്ട്. അരൂർ എം.എൽ.എ ദലീമ ജോജോ ഉൾപ്പെടെയുള്ള സംഘം ദുരിതബാധിത പ്രദേശം സന്ദർശിച്ചു. പൊലീസ്, അഗ്നിരക്ഷാ സേന, റവന്യൂ, പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും യോജിപ്പിച്ച് പ്രവര്‍ത്തനം നടത്തിവരുകയാണ്. ദുരിതം മന്ത്രിമാരായ സജി ചെറിയാന്റെയും റോഷി അഗസ്റ്റിന്റെയും കലക്ടറുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. മണ്ണുമാന്തി ഉപയോഗിച്ച് ഒഴുക്ക് തടസ്സപ്പെട്ട കാന ശുചിയാക്കാനും മണൽ തടയണ നിര്‍മിക്കാനും തീരുമാനിച്ചു. ശാശ്വതപരിഹാരം കടല്‍ഭിത്തി നിര്‍മാണമാണ്.
അത് സർക്കാർ പദ്ധതിയിലുണ്ട്. ജില്ല പഞ്ചായത്ത് അംഗം അനന്തു രമേശന്, എം.ജി രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.യു. അനീഷ്, മേരി ടെല്‍ഷ്യ എന്നിവരും തീരമേഖലയിൽ എത്തിയിരുന്നു.
വെള്ളക്കെട്ടും മാലിന്യപ്രശ്നവും മൂലം ജീവിതം ദുസ്സഹം
ആറാട്ടുപുഴ: കഴിഞ്ഞ ദിവസം തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിൽ ഉണ്ടായ കടൽക്ഷോഭത്തിന് ശമനമുണ്ടായെങ്കിലും തീരവാസികളുടെ ദുരിതം വിട്ടൊഴിഞ്ഞില്ല. വെള്ളക്കെട്ടും മാലിന്യ പ്രശ്നങ്ങളും തീരത്തെ ജീവിതം ദുസ്സഹമാക്കുകയാണ്. കടൽക്ഷോഭം കാലവർഷത്തിലെ ദുരിതം കടുത്തതാകുമെന്ന മുന്നറിയിപ്പ് കൂടിയാണ് നൽകുന്നത്. കള്ളക്കടലെന്ന പ്രതിഭാസം കൊടിയ ദുരിതമാണ് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ വരുത്തിയത്. നിരവധി വീടുകളുടെ പരിസരം വരെ വെള്ളത്തിലായി.
വീട്ടുപകരണങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും ഒഴുകിപ്പോവുകയും ഉപ്പ് വെളളം കയറി ഉപയോഗശൂന്യമാവുകയും ചെയ്തു. പെരുമ്പള്ളി, ആറാട്ടുപുഴ, പത്തിശേരിൽ എന്നിവിടങ്ങളിലെ നിരവധി വീടുകളിൽ ഇപ്പോഴും കടൽ വെള്ളം കെട്ടി നിൽക്കുകയാണ്. വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാത്തതിനാൽ ദിവസങ്ങളോളം ഇവർ ദുരിതം അനുഭവിക്കേണ്ടിവരും. വെള്ളം ഇറങ്ങിയ വീട്ടുകാരാവട്ടെ ചളിയും മറ്റ് മാലിന്യങ്ങളും നീക്കുന്ന പെടാപ്പാടിലാണ്. റോഡിൽ വീണ മണ്ണ് ചൊവ്വാഴ്ച നീക്കം ചെയ്യാൻ ആരംഭിച്ചെങ്കിലും ബുധനാഴ്ചയാണ് പൂർത്തിയായത്. ഇതു മൂലം ബസ് ഗതാഗതം രണ്ട് ദിവസം മുടങ്ങി. യുദ്ധകാലാടിസ്ഥാനത്തിൽ തീരസംരക്ഷണ നടപടി കൈക്കൊണ്ടില്ലെങ്കിൽ വലിയ കെടുതികളാകും തീരവാസികൾ അനുഭവിക്കേണ്ടി വരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.