അരൂർ നിയോജക മണ്ഡലം; നഗരമാകാൻ കൊതിക്കുന്ന അരൂർ വികസനത്തിന്റെ പാതയിൽ
text_fieldsഅരൂർ: കടലും കായലും അതിരുവിടുന്ന അരൂർ നിയോജകമണ്ഡലം ഇപ്പോൾ ഇടതിനൊപ്പമാണ്. നാളെ എങ്ങനെയായിരിക്കുമെന്ന് കാലം തെളിയിക്കണം.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഉയരപ്പാത നിർമാണം നിയോജകമണ്ഡലത്തിലെ അരൂർ മുതൽ തുറവൂർ വരെ പുരോഗതി പ്രാപിക്കുന്നു. വേമ്പനാട്ട് കായലിൽ പെരുമ്പളത്തേക്ക് നീളുന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലം ഏഴിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഒരുകാലത്ത് ചതുപ്പുനിറഞ്ഞു കിടന്ന അരൂർ ഇപ്പോൾ ജില്ലയുടെ വ്യവസായ തലസ്ഥാനമായാണ് അറിയപ്പെടുന്നത്. തിരുവതാംകൂർ രാജാവിന്റെ വള്ളം തുഴഞ്ഞിരുന്ന അരയൻമാരുടെ ഊരാണ് അരൂർ ആയതെന്ന് പറയപ്പെടുന്നു. ചെറുതും വലുതുമായ മറ്റുനിരവധി വ്യവസായ സ്ഥാപനങ്ങളും ഇവിടെയുണ്ട്.
10 പഞ്ചായത്തുകളുടെ മണ്ഡലം
അരൂർ, അരൂക്കുറ്റി, ചേന്നംപള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശേരി, തുറവൂർ എന്നിങ്ങനെ 10 പഞ്ചായത്തുകൾ ചേർന്നതാണ് അരൂർ മണ്ഡലം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അരൂരും എഴുപുന്നയും മാത്രമാണ് യു.ഡി.എഫിന് പിടിച്ചെടുക്കാൻ കഴിഞ്ഞത്. കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പാണാവള്ളി, തൈക്കാട്ടുശ്ശേരി, അരൂക്കുറ്റി, പെരുമ്പളം എന്നീ പഞ്ചായത്തുകൾ എൽ.ഡി.എഫ് ഭരണ നേതൃത്വത്തിലാണ്.
ചുവന്ന അരൂർ
സി.പി.എം സ്ഥാനാർഥിയായി 1965 മുതൽ 91 വരെ അരൂരിൽ മത്സരിച്ച ഗൗരിയമ്മക്ക്, 1977ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തോടൊപ്പം മത്സരിച്ച സി.പി.ഐ നേതാവ് പി.എസ്. ശ്രീനിവാസനിൽനിന്ന് മാത്രമേ പരാജയം നേരിടേണ്ടി വന്നിട്ടുള്ളൂ. 1996ൽ ജെ.എസ്.എസ് രൂപവത്കരിച്ച് യു.ഡി.എഫിന്റെ ഭാഗമായി മത്സര രംഗത്തെത്തിയ ഗൗരിയമ്മ 2001ലും അരൂരിന്റെ എം.എൽ.എയായി തുടർന്നു. 2006ൽ മണ്ഡലത്തിലെ ഗൗരിയമ്മയുടെ കുത്തക പൊളിച്ച സി.പി.എം പ്രതിനിധി എ.എം. ആരിഫ് 2011ൽ ഡി.സി.സി പ്രസിഡന്റ് എ.എ. ഷുക്കൂറിനെയും തോൽപിച്ചു. 2016ൽ ആരിഫിനെതിരെ മുൻ ഡി.സി.സി പ്രസിഡന്റ് സി.ആർ. ജയപ്രകാശിനെയാണ് യു.ഡി.എഫ് കളത്തിലിറക്കിയത്. ലോക്സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ പരാജയം നേരിട്ടെങ്കിലും ഷാനിമോൾ ഉസ്മാനു മുൻതൂക്കം ലഭിച്ച നിയമസഭ മണ്ഡലമാണ് അരൂർ.
2016ൽ സ്വന്തം റെക്കോർഡ് തിരുത്തി വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിയ ആരിഫിനെതിരെ അരൂരിൽ ഷാനിമോൾ മികച്ച പ്രകടനം കാഴ്ചവെച്ചു. മനു സി. പുളിക്കനായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി. ഷാനിമോൾ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ പരാജയം അറിഞ്ഞു. ദലീമ ജോജോ എൽ.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ചു.
വികസനം
അരൂർ നിയോജക മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങളുടെ പ്രപഞ്ചമാണ് നടക്കുന്നതെങ്കിലും നിലവിലുള്ള എം.എൽ.എയുടെ നേട്ടമാണെന്ന് വിലയിരുത്താൻ എൽ.ഡി.എഫിനും കഴിയില്ല. മൂന്നാം തവണയും എം.എൽ.എയായി വിജയിച്ച എ.എം. ആരിഫ് തുടങ്ങിവച്ച പല വികസന പദ്ധതികളും പൂർത്തീകരിക്കുക മാത്രമാണ് നിലവിലെ എം.എൽ.എ ചെയ്തതെന്ന് ദലീമയും സമ്മതിക്കും. കോടികളുടെ നിർമാണ അവശിഷ്ടങ്ങൾ എൽ.ഡി.എഫിന് നാണക്കേടായി അരൂർ മണ്ഡലത്തിൽ പലയിടങ്ങളിലായി അവശേഷിക്കുന്നുണ്ട്.
അഞ്ചു വർഷത്തിനിടെ കൃഷിവികസനത്തിന് ചെറുവിരൽ അനക്കാൻ പോലും എം.എൽ.എയ്ക്ക് കഴിഞ്ഞില്ല. 51 കോടി ചെലവിൽ തുറവൂരിൽ ആശുപത്രിയുടെ കെട്ടിടം ഉയരുമ്പോഴും എല്ലാ സൗകര്യങ്ങളും ആശുപത്രിയിൽ സഫലമാകുന്നതിന് എത്രനാൾ കാത്തിരിക്കേണ്ടിവരും എന്ന ചോദ്യം അവശേഷിക്കുകയാണ്. കടൽ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി വമ്പൻ ക്ഷേമ പദ്ധതികൾ ഒന്നും നടപ്പായിട്ടില്ല. വികസന പദ്ധതികളും എടുത്തുപറയാൻ തക്ക തരത്തിൽ അരൂരിന്റെ തീരമേഖലയിൽ നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

