ദേശീയപാതയിൽ അപകടങ്ങളും ഗതാഗതക്കുരുക്കും
text_fieldsഉയരപ്പാത നിർമാണക്കമ്പനി അധികൃതരുമായി അരൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ
സംസാരിക്കുന്നു
അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് അരൂർ പഞ്ചായത്ത് പ്രദേശത്തെ ദേശീയപാതയിലെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാൻ നിർമാണക്കമ്പനി അധികൃതരുമായി അരൂർ പഞ്ചായത്ത് അംഗങ്ങൾ ചർച്ച നടത്തി.
ഗതാഗത സ്തംഭനം ഒഴിവാക്കാൻ സർവിസ് റോഡിന് വീതി കൂട്ടണമെന്നും കാൽനടക്കാർക്ക് സഞ്ചരിക്കുന്നതിന് സൗകര്യമുണ്ടാക്കണമെന്നും കരാറുകാരായ അശോക ബിൽഡ് കോൺ കമ്പനി അധികൃതരോട് പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണിയുടെ നേതൃത്വത്തിൽ മുഴുവൻ പഞ്ചായത്ത് അംഗങ്ങളും ആവശ്യപ്പെട്ടു.
അരൂർ ബൈപാസ് കവല മുതൽ പഞ്ചായത്ത് അതിർത്തിയായ കൊച്ചുവെളിക്കവലവരെ നിർമാണക്കമ്പനി അധികൃതർക്കൊപ്പം സഞ്ചരിച്ച് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ബോധ്യപ്പെടുത്തിയ ശേഷമാണ് ആവശ്യങ്ങൾ ഉന്നയിച്ചത്.
ആവശ്യങ്ങൾ ന്യായമാണെന്നും ചെയ്യാവുന്ന എല്ലാ സൗകര്യങ്ങളും ചെയ്തുതരാമെന്നും കമ്പനി അധികൃതർ ഉറപ്പു നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ബിജു, അംഗങ്ങളായ സീനത്ത് ഷിഹാബുദ്ദീൻ, അമ്പിളി ഷിബു, ബി.കെ. ഉദയകുമാർ, എ.എ. അലക്സ്, ഇ.ഇ. ഇഷാദ്, വി.കെ. മനോഹരൻ, സി.കെ. പുഷ്പൻ, ഉഷ അഗസ്റ്റിൻ, ഇ.കെ. തിലകൻ, കവിത ശരവണൻ, ആശഷിലൻ, സിമിൽ, സുമ, സിനി മനോഹരൻ, എലിസബത്ത് സേവ്യർ എന്നിവർ പങ്കെടുത്തു.