ലേബർ ബജറ്റിന് അംഗീകാരം വൈകുന്നു; തൊഴിലുറപ്പുകൂലി കുടിശ്ശിക 180.89 കോടി
text_fieldsആലപ്പുഴ: മാസങ്ങളായി കൂലി കിട്ടാത്ത തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക 180.89 കോടി രൂപ. കേന്ദ്രസർക്കാറിൽനിന്ന് ആവശ്യമായ പണം അനുവദിക്കാൻ വൈകുകയാണ്.
പട്ടികജാതി തൊഴിലാളികൾക്കാണ് കൂടുതൽ കുടിശ്ശിക. ഇതുവരെയുള്ള കണക്കനുസരിച്ച് ഈ വിഭാഗത്തിന് ലഭിക്കാനുള്ളത് 94 കോടി രൂപയാണ്. പൊതു വിഭാഗത്തിന്റെ കുടിശ്ശിക 80.43 കോടിയും.
പട്ടിക വർഗക്കാരുടെ കൂലി കുടിശ്ശിക 6.46 കോടിയാണ്. പുതുക്കിയ ലേബർ ബജറ്റ് കേന്ദ്രസർക്കാർ അംഗീകരിച്ച് തുക അനുവദിക്കാൻ വൈകുന്നതാണ് കുടിശ്ശിക വരാൻ കാരണമെന്ന് സംസ്ഥാന തൊഴിലുറപ്പ് മിഷൻ അധികൃതർ പറഞ്ഞു. ഇക്കാര്യത്തിൽ നിരന്തരം കേന്ദ്ര അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും നടപടി വൈകുകയാണ്.
2019-20 ലെ തൊഴിലാളികളുടെ എണ്ണമനുസരിച്ചാണ് കേന്ദ്രസർക്കാർ 2020-21ലെ ലേബർ ബജറ്റ് മുൻകൂർ തയാറാക്കിയത്. എന്നാൽ, പട്ടികജാതിക്കാരായ തൊഴിലാളികളുടെ എണ്ണം കഴിഞ്ഞവർഷം 15.46 ശതമാനം വർധിച്ചിരുന്നു. ഇത് കണക്കിലെടുത്തില്ലെന്ന് മാത്രമല്ല ഇപ്പോൾ വർധന 18 ശതമാനത്തിന് മുകളിലെത്തുകയും ചെയ്തു.
പഴയ കണക്കനുസരിച്ച് അനുവദിച്ച തുക തീർന്നതോടെ ഈ വിഭാഗത്തിൽ നല്ലൊരു ശതമാനത്തിനും കൂലി കുടിശ്ശികയായി. ലേബർ ബജറ്റ് പുതുക്കുമ്പോൾ ഈ പ്രശ്നം പരിഹരിക്കും. പട്ടികജാതി, പട്ടികവർഗം, മറ്റുള്ളവർ എന്നിങ്ങനെ വെവ്വേറെയാണ് കേന്ദ്ര സർക്കാർ പണം അനുവദിക്കുന്നത്. പുതിയ ബജറ്റ് അംഗീകരിച്ചാലുടൻ തുക അനുവദിക്കാനാകും. ഇതിന് ശേഷമാകും പട്ടികവിഭാഗങ്ങൾക്ക് കുടിശ്ശിക തീർത്ത് തുക കിട്ടുക.
ജില്ലയിലാകെ പിന്നിട്ട വർഷം തൊഴിലുറപ്പ് പദ്ധതിയിൽ സൃഷ്ടിച്ചത് 76.53 തൊഴിൽ ദിനങ്ങളാണ്. തൊഴിൽ ദിനങ്ങളിലെ പ്രവൃത്തികൾ നടത്തുന്നതിൽ 115 ശതമാനം വളർച്ചയാണ് ജില്ല നേടിയത്. ഇത് സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതലാണ്.
21-22 സാമ്പത്തിക വർഷം ഇതുവരെ കണക്കനുസരിച്ചാണ് 76.53 തൊഴിൽദിനങ്ങൾ. കഴിഞ്ഞ ലേബർ ബജറ്റിൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിച്ചത് 7.5 കോടി തൊഴിൽദിനങ്ങളാണ്. എന്നാൽ, പുതിയ കണക്കനുസരിച്ച് 8.02 കോടി ദിനങ്ങളാണുള്ളത്. കോവിഡ് വ്യാപനം കുറഞ്ഞപ്പോൾ കൂടുതൽപേർ തൊഴിലുറപ്പ് പദ്ധതിയിൽ ജോലിക്കിറങ്ങിയതാണ് കാരണം. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ബജറ്റ് പുതുക്കി കേന്ദ്ര അംഗീകാരത്തിന് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.