കരൂർ തീരത്ത് രണ്ട് മത്സ്യബന്ധന വള്ളങ്ങൾ കത്തിയ നിലയിൽ
text_fieldsഅമ്പലപ്പുഴ: തീരത്തുവെച്ചിരുന്ന രണ്ട് മത്സ്യബന്ധന വള്ളങ്ങൾ കത്തിയ നിലയിൽ കണ്ടെത്തി. 10 ലക്ഷം രൂപയുടെ നഷ്ടം.
കരൂർ അയ്യൻ കോയിക്കൽ കടൽത്തീരത്ത് വെച്ചിരുന്ന കയർ എന്ന വീഞ്ച് വള്ളവും അത്ഭുത മാതാവ് എന്ന ഫൈബർ വള്ളവുമാണ് കത്തിനശിച്ചത്. ശനിയാഴ്ച പുലർച്ച 3.30ഓടെയായിരുന്നു അപകടം. സമീപത്തെ കടയുടമയാണ് വള്ളത്തിൽനിന്ന് തീയുയരുന്നത് ആദ്യം കണ്ടത്. ഇദ്ദേഹം അറിയിച്ചതിനെത്തുടർന്ന് മറ്റ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
പിന്നീട് അഗ്നിരക്ഷാസേനയെത്തിയാണ് തീപൂർണമായും അണച്ചത്. 30ഓളം തൊഴിലാളികൾ ജോലിക്ക് പോകുന്ന കയർ വള്ളത്തിന്‍റെ ഉടമ കാട്ടൂർ അരശർ കടവിൽ ജോയിയാണ്. 10 തൊഴിലാളികൾ പണിക്ക് പോകുന്ന അത്ഭുതമാതാവ് വള്ളത്തിന്‍റെ ഉടമ പുന്നപ്ര പുതുവൽ വർഗീസാണ്. എൻജിൻ, കാമറ, വല ഉൾപ്പെടെ എല്ലാ ഉപകരണങ്ങളും കത്തിനശിച്ചതായി ഉടമകൾ പറഞ്ഞു. അപകടത്തെക്കുറിച്ച് പൊലീസും അഗ്നിരക്ഷാസേനയും പരിശോധന ആരംഭിച്ചു.