ട്രോളിങ് നിരോധനം തീരുന്നു, പ്രത്യാശയോടെ പീലിങ് ഷെഡുകൾ
text_fieldsഅമ്പലപ്പുഴ: 52 ദിവസത്തെ ട്രോളിങ് നിരോധനത്തിന് വെള്ളിയാഴ്ച അർധരാത്രിയോടെ അവസാനമാകും. ജൂൺ എട്ടിന് തീരമണഞ്ഞ ബോട്ടുകൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രതീക്ഷയോടെ ശനിയാഴ്ച പുലർച്ചെ കടലിലിറങ്ങും. ചെമ്മീന്‍ പീലിങ് ഷെഢുകളും ഐസ് ഫാക്ടറികളും സജീവമാകും. അടഞ്ഞു കിടന്ന പീലിങ് ഷെഢുകളില് അടുത്ത ദിവസം മുതല്‍ പ്രതീക്ഷയുടെ സയറന്‍ മുഴങ്ങും. ഈ സമയത്താണ് നാരന്‍,പൂവാലന്,കരിക്കാടി,പുല്ലന് ചെമ്മീനുകള്‍ അധികവും കിട്ടുന്നത്. കൂടാതെ കണവയുടെ വരവും പീലിങ് മേഖലക്ക് ഉണര്‍വേകും. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി, അമ്പലപ്പുഴ, പുന്നപ്ര എന്നിവിടങ്ങളില്‍ ആയിരത്തിലധികം ചെറുകിട പീലിങ് ഷെഢുകളുണ്ട്.
കൂടാതെ അരൂര്‍, ചന്തിരൂര്‍ മേഖലയില്‍ നിരവധി ചെമ്മീന്‍ വ്യവസായ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. കമീഷൻ ഇനത്തിൽ പ്രവർത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങൾ വേറെയും. ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികളാണ് വിവിധ പീലിങ് ഷഢുകളിൽ പണിയെടുക്കുന്നത്. ഇവരുടെ കുടുംബങ്ങളെല്ലാം കഴിഞ്ഞ 52 ദിവസമായി പട്ടിണിയുടെ വക്കിലായിരുന്നു.
അടുത്ത ദിവസങ്ങളില്‍ പീലിങ് മേഖല സജീവമാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. എന്നാൽ തൊഴിലുറപ്പ് തുടങ്ങിയാൽ ഇവരിൽ ഭൂരിഭാഗവും പീലിങ് മേഖല ഉപേക്ഷിക്കുകയാണ് പതിവ്. ഇതോടെ ഈ മേഖല പ്രതിസന്ധിയിലാകാറുണ്ട്. ട്രോളിംഗ് കഴിഞ്ഞുള്ള ചാകരക്കൊയ്ത്ത് പ്രതീക്ഷിച്ച് ഐസ് ഫാക്ടറികളും സജീവമായിരിക്കുകയാണ്. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ഐസ് ഫാക്ടറികള്‍ പലതും വെളളിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. നൂറുകണക്കിന് ഐസ് ഫാക്ടറികളാണ് ജില്ലയുടെ പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. മത്സ്യസമ്പത്ത് കുറഞ്ഞതും വൈദ്യുതി നിരക്ക് വര്‍ധനവും കാരണം ഇതില്‍ പലതും അടച്ചുപൂട്ടി.
ട്രോളിങ് കാലം കടൽ കനിഞ്ഞില്ല; പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വറുതിയുടെ ദിനങ്ങൾ
അമ്പലപ്പുഴ: ട്രോളിങ് കാലം പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ഇക്കുറി ഇരുട്ടടിയായിരുന്നു. ട്രോളിങ് നിരോധനം അവസാനിക്കാറയപ്പോൾ കുറഞ്ഞതോതില്‍ മത്തിയും പൂവാലന് ചെമ്മീനും കിട്ടിയതല്ലാതെ പ്രതീക്ഷിച്ചപോലെ കടൽ കനിഞ്ഞില്ല. നീട്ടുവലക്കാര്‍ക്കും ഡിസ്ക്കൊ വള്ളങ്ങളിലുമാണ് മത്തികിട്ടിയത്. പൊന്തുവലക്കാര്ക്കും പൂവാലന് ചെമ്മീൻ കിട്ടിയിരുന്നു. രണ്ട് ലക്ഷം രൂപയുടെ മത്തിലഭിച്ച നീട്ടുവള്ളങ്ങളുണ്ട്.
എന്നാല്‍ ഡിസ്ക്കൊ വള്ളങ്ങളില്‍ പലതിലും ലക്ഷങ്ങളുടെ മത്തികിട്ടിയെങ്കിലും തൊട്ടടുത്ത ദിവസങ്ങളിൽ നിരാശയോടെ തീരം അണയേണ്ടിവന്നു. ട്രോളിംങ് നിരോധന സമയത്താണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ചാകരക്കാലം. എന്നാല്‍, ജില്ലയുടെ തീരങ്ങളില്‍ ഇത്തവണ ചാകരതെളിയാതിരുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് നിരാശ സമ്മാനിച്ചു. കാറ്റും കോളും ആഴക്കടലിലെ ശക്തമായ തിരമാലയും കാരണം പലരും നിരാശയോടെയാണ് തീരത്തെത്തിയത്. ട്രോളിംങ് നിരോധനം ആദ്യ രണ്ട് ദിവസങ്ങളില്‍ ചെറിയതോതില്‍ മിക്ക വള്ളങ്ങളിലും മീന്‍ കിട്ടിയിരുന്നു.
നീട്ട് വലവള്ളങ്ങളിലാണ് കുറഞ്ഞതോതില്‍ മീന്‍ കിട്ടിയത്. ചെറിയ പൂവാലൻ ചെമ്മീന്‍ കിട്ടിയ വള്ളങ്ങളുമുണ്ട്. ഈ സമയങ്ങളിലാണ് വലിയ നാരന്‍ അധികവും കിട്ടാറുള്ളത്. ട്രോളിംങ് കാലയളവിലാണ് പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് പ്രയോജനം കിട്ടാറുളളത്. ഇത് കണക്കാക്കി പലരും പുതിയവളളങ്ങള് കടലില്‍ ഇറക്കിയിരുന്നു. ലക്ഷങ്ങള്‍ കടം വാങ്ങിയാണ് വളളവും വലയും തരപ്പെടുത്തിയത്.
കൂടാതെ പഴയ വളളങ്ങള്‍ അറ്റകുറ്റപ്പണി നടത്തിയും കടലില്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെല്ലാം നിരാശമാത്രമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചില വളളങ്ങളിൽ മത്തിയും പൂവാലൻ ചെമ്മീനും കിട്ടിയത് മാത്രമായിരുന്നു ഇവർക്കൊരു ആശ്വാസമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

