കൊയ്ത നെല്ലെടുക്കുന്നത് മില്ലുകാര്‍ വൈകിക്കുന്നു, കർഷകർ ആശങ്കയിൽ
text_fieldsകാട്ടുകോണം പാടശേഖരത്ത് കൊയ്ത നെല്ല് കൂട്ടിയിട്ടിരിക്കുന്നു
അമ്പലപ്പുഴ: കൊയ്തുകൂട്ടിയ നെല്ല് എടുക്കാൻ വൈകുന്നതോടെ കർഷകരിൽ നാമ്പിട്ട പ്രതീക്ഷകളെല്ലാം കരിയുമൊ എന്ന ആശങ്കയിലാണ്. അപ്പർകുട്ടനാട്ടിൽ പുഞ്ചകൃഷിയിറക്കി കൊയ്തുകൂട്ടിയ നെല്ലാണ് രണ്ടാഴ്ചയിലേറെയായി കൂട്ടിയിട്ട് കർഷകർ മില്ലുകാരെ കാത്തിരിക്കുന്നത്. അടുത്തിടെ പെയ്ത മഴയിൽ നനഞ്ഞ നെല്ല് തൊഴിലാളികളെ നിർത്തി ഉണക്കി സൂക്ഷിച്ചിരിക്കുകയാണ്.
അമ്പലപ്പുഴ വടക്ക് കൃഷിഭവന്റെ പരിധിയിലുള്ള കാട്ടുകോണം, അമ്പലപ്പാട് പാടശേഖരങ്ങളിലെ നെല്ലാണ് ദിവസം പലത് കഴിഞ്ഞിട്ടും മില്ലുകാരുടെ പിടിവാശിയിൽ എടുക്കാത്തതിനാൽ കർഷകർ റോഡ് വക്കിലും മറ്റും കൂട്ടിയിട്ടിരിക്കുന്നത്. 240 ഏക്കറുള്ള കാട്ടുകോണം പാടശേഖരത്തിൽ 150 ഓളം ചെറുകിട കർഷകരാണ് കൃഷിചെയ്യുന്നത്. മില്ലുകാർക്ക് 7 കിലൊ നെല്ല് കിഴിവ് നൽകാമെന്ന് കർഷകർ പറഞ്ഞെങ്കിലും മില്ലുകാർ വഴങ്ങിയില്ല. തുടർന്ന് കൃഷി ഓഫീസറുടെ നേതൃത്വത്തിൽ ഗുണനിലവാരം പരിശോധിച്ചപ്പോൾ അത്രയും കിഴിവ് കൊടുക്കേണ്ടിവരില്ലെന്നാണ് കർഷകർ പറയുന്നത്. അമ്പലപ്പാട് പാടശേഖത്തിൽ 10 ഏക്കറാണ്. ഇവിടെയും നെല്ല് കൊയ്തുകൂട്ടിയിട്ട് ദിവസങ്ങളായി. വേനൽ മഴയിൽ നനവ് കൂടുതലെന്ന് പറഞ്ഞ് അധിക കിഴിവ് ആവശ്യപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മില്ലുകാർ നെല്ലെടുക്കാൻ മടിക്കുന്നതെന്ന ആരോപണവുമുണ്ട്.
ഒരേക്കർ നിലം കൊയ്യാൻ പാകമാകുമ്പോൾ കർഷകന് 35000 രൂപയോളം ചെലവ് വരും. ഒരേക്കർ നിലത്തിൽ കൃഷി ചെയ്താൽ നല്ല വിളവാണെങ്കിൽ 25 മുതൽ 30 ക്വിന്റൽ നെല്ലാണ് കിട്ടാറുള്ളത്. കൃഷിച്ചെലവും ജോലിക്കൂലിയും മില്ലുകാർക്ക് കിഴിവും നൽകി കഴിഞ്ഞാൽ മിച്ചം ഒന്നും ഇല്ലെന്നാണ് കർഷകർ പറയുന്നത്. വിളവ് കുറഞ്ഞാൽ കൃഷി നഷ്ടമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

