അരൂർ പള്ളിയറക്കാവ് റോഡിൽ അപകടങ്ങൾ പതിവാകുന്നു
text_fieldsപള്ളിയറക്കാവ് റോഡിലെ അപകട സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ
അരൂർ: പള്ളിയറക്കാവ് റോഡിൽ അപകടങ്ങൾ പതിവാകുന്നു. ശനിയാഴ്ച രാവിലെ ബൈക്കിടിച്ച് രവീന്ദ്രൻ പിള്ള (70), അരൂർ കുറ്റിക്കാട്ടിൽ മോഹനൻ നായർ (65) എന്നിവർക്ക് പരിക്കേറ്റു. റോഡിലെ ഗതാഗത തിരക്കിനെ കുറിച്ച് നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. പ്രയോജനം ഉണ്ടാകാത്തതിനാൽ തിങ്കളാഴ്ച ഇല്ലത്ത് കവലയിൽ നിന്ന് വാഹനങ്ങൾ ദേശീയപാതയിലേക്ക് തിരിച്ചു വിടുമെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകി.
അരൂർ ദേശീയപാതയിൽ ഗതാഗത തിരക്ക് ഒഴിഞ്ഞിട്ടും അരൂക്കുറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പള്ളിയറക്കാവ് റോഡ് വഴി ഗതാഗതം നടത്തുന്നതാണ് അപകടങ്ങൾ വരുത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞാഴ്ച ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ക്ഷേത്രത്തിനരികിൽ രാവിലെയായിരുന്നു അപകടം. ഇടറോഡുകൾ വഴിയുള്ള ഗതാഗത തിരക്ക് നാട്ടുകാർക്ക് ദുരിതമാകുകയാണ്.
അരൂർ - തുറവൂർ ഉയരപ്പാത നിർമാണം പുരോഗമിക്കുന്ന സന്ദർഭത്തിൽ അരൂർ ക്ഷേത്രം കവല മുതൽ ബൈപ്പാസ് ജംഗ്ഷൻ വരെ ഗതാഗത സ്തംഭനം പതിവായിരുന്നു.
എന്നാൽ ഉയരപ്പാതയുടെ നിർമാണം അവസാന ഘട്ടത്തിലേക്ക് എത്തുകയും സർവീസ് റോഡിൽ ഗതാഗത തടസ്സം ഒഴിവാകുകയും ചെയ്തിട്ടും അരൂക്കുറ്റി ഭാഗത്ത് നിന്നുള്ള ഇരുചക്രവാഹനങ്ങളുടെ പ്രവാഹം പള്ളി - പള്ളിയറക്കാവ് റോഡിൽനിന്ന് ഒഴിഞ്ഞില്ല. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. പള്ളിപ്പുറം, പൂച്ചാക്കൽ, പാണാവള്ളി, അരൂക്കുറ്റി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇല്ലത്ത് ജങ്ഷനിൽ നിന്ന് വടക്കോട്ട് തിരിഞ്ഞാണ് പള്ളിയറക്കാവ് - പള്ളി റോഡിലൂടെ കടന്ന് ബൈപ്പാസ് ജംഗ്ഷനിൽ എത്തുന്നത്.
ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ വീതിയുള്ള റോഡിൽ വർധിച്ചുവന്ന ഗതാഗതം അപകടങ്ങൾക്ക് ഇടയാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

