യുവതി ആത്മഹത്യ ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞ യുവാവ് അറസ്റ്റിൽ
text_fieldsആലപ്പുഴ: ഭർതൃപീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞ യുവാവ് അറസ്റ്റിൽ. ആലപ്പുഴ കറുകയിൽ തത്തംപള്ളി തൈക്കുടംവെളി വീട്ടിൽ ദിപിൻ കുമാറാണ് (30) അറസ്റ്റിലായത്. ഡിവൈ.എസ്.പി ജി.ബി. മുകേഷിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. മണ്ണഞ്ചേരി തകിടിയിൽ വെളിയിൽ വീട്ടിൽ ജയരാജ്-ഷീല ദമ്പതികളുടെ മകൾ രേഷ്മയാണ് (24) ഭർതൃപീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്തത്. കേസിലെ മറ്റ് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
രേഷ്മയുടെ പിതാവിന് ഭാഗികമായ കാഴ്ചയാണുള്ളത്. മാതാവിന് പൂർണമായും കാഴ്ചയില്ല. വിവാഹശേഷം സ്വർണത്തിന്‍റെ പേരിലും വൈകല്യമുള്ള മാതാപിതാക്കളുടെ മകളാണെന്ന് പറഞ്ഞും ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ടായിരുന്നു. മകളുടെ മരണത്തിൽ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ കലക്ടറേറ്റിന് മുന്നിൽ നിരാഹാര സത്യഗ്രഹം നടത്തിയിരുന്നു. അന്വേഷണത്തിന് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.ജെ. അരുൺ, എസ്.ഐ. വിജുലാൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺ, പ്രമോദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

