മിന്നൽ പരിശോധന; ഫോർമാലിൻ ചേർത്ത 40 കിലോ മത്സ്യം പിടികൂടി
text_fieldsആലപ്പുഴ മാളികമുക്ക് മേൽപാലത്തിന് സമീപത്തെ വഴിയോര മത്സ്യവിൽപന തട്ടുകടകളിൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
ആലപ്പുഴ: ഭക്ഷ്യസുരക്ഷ വിഭാഗവും നഗരസഭയും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ ആലപ്പുഴയിലെ വഴിയോര തട്ടുകടകളിൽനിന്ന് ഫോർമാലിൻ ചേർത്ത 40 കിലോ മത്സ്യം പിടികൂടി. പഴകിയ കിളിമീൻ, കേര, പാര, ചൂര അടക്കമുള്ളവ പിടിച്ചെടുത്ത് നശിപ്പിച്ചു. മത്സ്യ മാർക്കറ്റുകൾ കേന്ദ്രീകരിച്ചുള്ള സ്പെഷൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
ആലപ്പുഴ മാളികമുക്ക് മേൽപാലത്തിന് സമീപത്തെ രണ്ട് വഴിയോര മത്സ്യവിൽപന തട്ടുകടകളിൽനിന്നാണ് ഫോർമാലിൻ കലർത്തിയ പഴകിയ മത്സ്യം പിടികൂടിയത്. വി.കെ. രാജയുടെ ഉടമസ്ഥതയിലുള്ള ആദ്യതട്ടിൽനിന്ന് വിൽപനക്കായും അല്ലാതെയും സൂക്ഷിച്ച 10കിലോ കേരയാണ് പിടികൂടിയത്. ഷാജി കൈകാര്യം ചെയ്ത രണ്ടാമത്തെ തട്ടിൽനിന്നാണ് കൂടുതൽ മത്സ്യങ്ങൾ കണ്ടെത്തിയത്. ഇവിടെനിന്ന് പഴകിയ കിളിമീൻ, പാര, ചൂര അടക്കമുള്ളവയാണ് പിടികൂടിയത്.
ആലപ്പുഴ സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫിസർ ചിത്ര മേരി തോമസ്, എച്ച്. ദീപു, ആലപ്പുഴ നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ ജെ. അനിക്കുട്ടന്, ജാൻസി, ഷാലിമ്മ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

