Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:32 AM IST Updated On
date_range 30 April 2022 5:32 AM ISTകാലവര്‍ഷം അരികിലെത്തി; തീരവാസികള്‍ ആശങ്കയുടെ തീരത്ത്
text_fieldsbookmark_border
അമ്പലപ്പുഴ: ആകാശത്ത് കാര്‍മേഘം ഉരുണ്ടുകൂടുമ്പോള്‍ പുന്നപ്ര തെക്ക് പഞ്ചായത്തിലെ തീരദേശവാസികളുടെ ഇടനെഞ്ച് പിടയും. കാലവര്‍ഷം അരികിലെത്തിയതോടെ കടൽക്ഷോഭ ഭീഷണിയിലാണ് ഇവിടുത്തുകാര്‍. മാറിവന്ന സര്‍ക്കാറുകള്‍ വാഗ്ദാനങ്ങള്‍ പലതും നടത്തിയെങ്കിലും കടല്‍ഭിത്തി തീരവാസികള്‍ക്ക് സ്വപ്നം മാത്രമാണ്. ശക്തമായ കടൽക്ഷോഭത്തില്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് നൂറുകണക്കിന് കുടുംബങ്ങള്‍. വാവക്കാട്ട് പൊഴി മുതൽ കൊച്ചുപൊഴി വരെ വിയാനി തീരം വരെ കടല്‍ഭിത്തി നിർമിക്കണമെന്ന തീരദേശവാസികളുടെ ആവശ്യങ്ങള്‍ക്ക് അധികൃതര്‍ കണ്ണടച്ചിരിക്കുകയാണ്. പലയിടങ്ങളിലും ഭിത്തി തകര്‍ന്നുകിടക്കുകയാണ്. ഇവിടെ അടിയന്തരമായി കടൽഭിത്തിയും പുലിമുട്ടും നിർമിക്കുക എന്നതാണ് പ്രദേശവാസികളുടെ ആവശ്യം. നിരവധി വീടുകളാണ് തീരത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ കാലവർഷത്തിൽ കടൽക്ഷോഭത്തിൽ തീരദേശ റോഡിനോടു ചേർന്നുനിൽക്കുന്ന കുരിശടി വരെ തിരമാലകൾ ഇരച്ചുകയറിയിരുന്നു. അന്ന് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചുപോയതല്ലാതെ നടപടി കൈക്കൊണ്ടില്ലെന്ന് തീരദേശവാസികൾ കുറ്റപ്പെടുത്തുന്നു. അതേസമയം, പുന്നപ്ര ഫിഷ് ലാൻഡ് സെന്റർ മുതൽ വളഞ്ഞ വഴിവരെ ആരംഭിച്ച പുലിമുട്ട് നിർമാണം പാറക്ഷാമം മൂലം നിലച്ചിരിക്കുകയാണ്. മനുഷ്യച്ചങ്ങല ഇന്ന് അമ്പലപ്പുഴ: പ്രളയത്തില്‍ ജനങ്ങളുടെ രക്ഷകരായ കേരളത്തിന്‍റെ സൈന്യം സ്വന്തം കുടുംബങ്ങൾക്കുവേണ്ടി കൈകോര്‍ക്കുന്നു. കടൽക്ഷോഭത്തിൽനിന്ന് പുന്നപ്ര വിയാനി തീരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് തീരദേശവാസികൾ ശനിയാഴ്ച മനുഷ്യച്ചങ്ങല തീർക്കുന്നത്. വൈകീട്ട് ആറുമുതൽ വിയാനി പള്ളി മുറ്റത്തുനിന്ന് തുടക്കംകുറിക്കുന്ന പ്രതിഷേധ ചങ്ങലയിൽ മത്സ്യത്തൊഴിലാളികൾ അടക്കം ആയിരങ്ങൾ അണിചേരും. പുലിമുട്ടുകള്‍ നിര്‍മിച്ച് തീരം സംരക്ഷിക്കുക, കടല്‍ഭിത്തി നിര്‍മിക്കുക, കൊച്ചുപൊഴിയുടെ ആഴം കൂട്ടി നീരൊഴുക്ക് പൂര്‍ണമാക്കുക, വിയാനി തീരത്ത് മിനി ഹാര്‍ബര്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. പുന്നപ്ര സെന്‍റ് ജോണ്‍ മരിയ വിയാനി ഇടവകയുടെ നേതൃത്വത്തിലാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. (ചിത്രം.... പുന്നപ്ര ചള്ളിയിൽ പൂർത്തിയാകാതെ കിടക്കുന്ന പുലിമുട്ട് നിർമാണം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
