Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:40 AM IST Updated On
date_range 27 April 2022 5:40 AM ISTകൊയ്ത്തുമെതി യന്ത്രത്തിന് ക്ഷാമം; അപ്പർ കുട്ടനാട്ടിൽ നെൽകൃഷി വിളവെടുപ്പ് പ്രതിസന്ധിയിൽ
text_fieldsbookmark_border
ഹരിപ്പാട്: കൊയ്ത്തുയന്ത്രങ്ങളുടെ ക്ഷാമം മൂലം അപ്പർകുട്ടനാട്ടിൽ നെൽകൃഷി വിളവെടുപ്പ് പ്രതിസന്ധിയിലായി. വീയപുരം കൃഷിഭവൻ പരിധിയിലെ പ്രയാറ്റേരി- മണിയങ്കേരി, പാമ്പനം, പള്ളിവാതുക്കൽ, കട്ടക്കുഴി-തേവേരി, മുപ്പായിക്കേരി- മുട്ടുംപാട്, വെട്ടിപ്പുതുക്കരി തുടങ്ങിയ പാടശേഖരങ്ങളിലാണ് യന്ത്രം ലഭിക്കാത്തതുമൂലം വിളവെടുക്കാൻ കഴിയാതെ കർഷകർ വിഷമിക്കുന്നത്. മുണ്ടുതോട് പോളത്തുരുത്ത് പാടശേഖരത്തിൽ മാത്രമാണ് യന്ത്രങ്ങൾ ലഭിച്ചത്. കൊയ്ത്ത് വൈകുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. കാലാവസ്ഥയിൽ പൊടുന്നനെ മാറ്റമുണ്ടാകുന്നതുമൂലം ഓരോ ദിവസവും പ്രധാനപ്പെട്ടതാണ്. എത്രയും വേഗം കൊയ്ത്ത് കഴിഞ്ഞ് കിട്ടാനുള്ള തത്രപ്പാടിലാണ് കർഷകർ. യന്ത്രം കിട്ടുന്നത് വൈകുന്നതോടെ കർഷകരുടെ ആശങ്കയും വർധിക്കുകയാണ്. യന്ത്രം ലഭിച്ച പാടങ്ങളിൽ രാത്രിയിലും കൊയ്ത്ത് നടത്തി നെല്ല് കരക്കെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാടശേഖരങ്ങളിലെല്ലാം വിളവെടുപ്പ് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കയാണ്. 130 ദിവസത്തെ മൂപ്പ് ആവശ്യമുള്ള ഉമ വിത്ത് ഉപേക്ഷിച്ച് 100 മുതൽ 110 ദിവസം വരെ മൂപ്പ് മതിയായ ജ്യോതി വിത്താണ് കർഷകർ കൃഷിയിറക്കിയത്. 120 ദിവസം പിന്നിടുമ്പോഴും കൊയ്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇടക്ക് അനുഭവപ്പെട്ട വേനൽമഴയെത്തുടർന്നും പാടശേഖരങ്ങളിൽ വെള്ളം കെട്ടിക്കിടന്നതിനാലും വിളവെടുപ്പ് വൈകി. ഇതുമൂലം ഒരേസമയം പാടശേഖരങ്ങളിൽ കൊയ്ത്ത് നടത്തേണ്ട സാഹചര്യം ഉണ്ടായതാണ് യന്ത്രക്ഷാമത്തിന് കാരണം. ആവശ്യം ഏറിയതോടെ ഇടനിലക്കാർ കൊയ്ത്തുയന്ത്രത്തിന് കൃത്രിമക്ഷാമം സൃഷ്ടിച്ച് വാടക വർധിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. മണിക്കൂറിന് 1800 മുതൽ 2000 വരെ കലക്ടറേറ്റിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചത്. യന്ത്രം ചങ്ങാടത്തിൽ കയറ്റിക്കൊണ്ടു പോകുന്ന പ്രദേശങ്ങളിൽ മണിക്കൂറിന് 2100 വരെയും നിജപ്പെടുത്തിയിരുന്നു. എന്നാൽ, 2400, 2500 വരെ ഈടാക്കാൻ ഗൂഢശ്രമങ്ങളാണ് നടത്തുന്നത്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story