Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:29 AM IST Updated On
date_range 25 April 2022 5:29 AM ISTമെഡിക്കൽ കോളജ് 'സൂപ്രണ്ട്' വാഴാത്ത ഇടം
text_fieldsbookmark_border
അമ്പലപ്പുഴ: ഒന്നിനുപിറകെ ഒന്നായി എത്തുന്ന സൂപ്രണ്ടുമാർ വാഴാത്ത ഇടമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി. വണ്ടാനത്തേക്ക് മാറിയതിനുശേഷം ഏഴോളം പേരാണ് സൂപ്രണ്ട് സ്ഥാനം വഹിച്ചത്. അടുത്തിടെ സൂപ്രണ്ടായി നിയമിതനായ ഡോ. സജീവ് ജോര്‍ജ് പുളിക്കല്‍ മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും രാജിക്കൊരുങ്ങി. റേഡിയോതെറാപ്പി വിഭാഗം അസോസിയേറ്റ് പ്രഫസറായ അദ്ദേഹത്തിന് തന്‍റെ വിഭാഗത്തില്‍ വേണ്ടത്ര സേവനം ചെയ്യാന്‍ കഴിയുന്നില്ലെന്ന കാരണമാണ് പറയുന്നത്. 2007ല്‍ മെഡിസിന്‍ വിഭാഗം വണ്ടാനത്തേക്ക് മാറ്റിയപ്പോള്‍ ഡോ. സുമയായിരുന്നു സൂപ്രണ്ട്. ഒരുവര്‍ഷത്തോളം മാത്രമാണ് ചുമതല വഹിച്ചത്. 2010 ല്‍ ആശുപത്രി പൂര്‍ണമായും വണ്ടാനത്തേക്ക് മാറിയതോടെ ത്വഗ്രോഗ വിഭാഗം മേധാവി ഡോ. ശ്രീദേവ് സൂപ്രണ്ടിന്‍റെ ചുമതല വഹിച്ചു. മാസങ്ങള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ സേവനം. വീണ്ടും ഡോ. സുമ സൂപ്രണ്ടായി തിരിച്ചെത്തി. 2011 മുതല്‍ 2014 വരെ ചുമതലവഹിച്ചു. ഇതിനിടെ, ആരോഗ്യപ്രശ്നത്തിൽ പദവി ഒഴിഞ്ഞു. അഞ്ചു വര്‍ഷത്തോളം സൂപ്രണ്ടിന്‍റെ ചുമതല വഹിച്ചത് ഡോ. സുമ മാത്രമാണ്. പിന്നീടെത്തിയ ഡോ. രാജ്മോഹനും സൂപ്രണ്ട് പദവിയിൽ അധികനാൾ തുടർന്നില്ല. ഇദ്ദേഹം ചുമതല ഒഴിഞ്ഞപ്പോള്‍ അരവിന്ദ് എസ്. നാഥിനെ താല്‍ക്കാലികമായി നിയമിച്ചു. ശേഷം വന്ന ഡോ. സന്തോഷ് രാഘവനും അധികനാള്‍ ആ സ്ഥാനത്തിരുന്നില്ല. പിന്നീട് വന്ന ഡോ. രാംലാല്‍ പലതവണ ചുമതലയില്‍നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തന്‍റേതല്ലാത്ത കാരണങ്ങളാല്‍ അദ്ദേഹത്തിനും ചുമതല ഒഴിയേണ്ടിവന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് ഡോ. സജീവ് ജോര്‍ജ് പുളിക്കല്‍ സൂപ്രണ്ടിന്‍റെ ചുമതലയേറ്റത്. സൂപ്രണ്ട് സ്ഥാനം വഹിക്കുന്നവര്‍ക്ക് കൃത്യമായി ജോലി നിര്‍വഹിക്കാന്‍ കഴിയാത്തതാണ് പ്രധാനപ്രശ്നം. ഇതിനൊപ്പം കടുത്ത രാഷ്ട്രീയ സമ്മര്‍ദവും നേരിടേണ്ടിവരുന്നുണ്ട്. താല്‍ക്കാലിക നിയമനങ്ങള്‍ മുതല്‍ പര്‍ച്ചേസിങ് വരെ ഇടപെടലുകളും സമ്മര്‍ദങ്ങളുമുണ്ട്. ജീവനക്കാര്‍ക്കെതിരെയുള്ള പരാതിപോലും ശരിയായ അന്വേഷണങ്ങൾ നടക്കാറില്ല. ഇതിനുപിന്നിലും രാഷ്ട്രീയക്കാരുടെ സമ്മർദമാണ്. ഇതിനൊപ്പം ആവർത്തിക്കുന്ന ചികിത്സപ്പിഴവുകളും സംഭവിക്കുന്നു. ജീവനക്കാരില്‍നിന്നുണ്ടായ പിഴവുമൂലമാണ് ഡോ. രാംലാലിനെ ചുമതലയില്‍നിന്നും ഒഴിവാക്കിയത്. എന്നാല്‍, കാരണക്കാര്‍ക്കെതിരെ നടപടി എടുത്തില്ല. അടുത്തിടെ, ഹരിപ്പാട് സ്വദേശിയായ 13കാരിയെ സുരക്ഷ ജീവനക്കാരികള്‍ മര്‍ദിച്ചത് ഏറെ വിവാദമായി. പൊലീസും ബാലാവകാശ കമീഷനും ഇടപെട്ടെങ്കിലും രാഷ്ട്രീയ സമ്മര്‍ദത്താല്‍ സൂപ്രണ്ടിന് നടപടി എടുക്കാനായില്ല. കൂടാതെ, സുരക്ഷജീവനക്കാരുടെ യൂനിഫോം മാറ്റണമെന്ന ആഭ്യന്തരവകുപ്പിന്‍റെ നിർദേശം നടപ്പാക്കാൻ കഴിയാത്തതിന് പിന്നിലും രാഷ്ട്രീയ ഇടപെടലുകളാണ്. സൂപ്രണ്ടിന്‍റെ ചുമതല വഹിച്ച് ആശുപത്രിയുടെ ദൈന്യംദിന കാര്യങ്ങൾ പഠിച്ചുവരുമ്പോൾ സ്ഥാനം ഒഴിയേണ്ടിവരുന്ന അവസ്ഥയാണ് മിക്കവരും നേരിട്ടത്. ഇതെല്ലാം ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങളെയാണ് ബാധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story