Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:29 AM IST Updated On
date_range 23 April 2022 5:29 AM ISTമാറ്റിവെച്ച സി.പി.എം ജില്ല സെക്രട്ടേറിയറ്റ് രൂപവത്കരണം ഇന്ന്; പ്രതിഭയും വിഷയം
text_fieldsbookmark_border
ആലപ്പുഴ: ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് സി.പി.എം ജില്ല കമ്മിറ്റി ശനിയാഴ്ച ചേരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം. ജില്ല സമ്മേളനത്തിൽ തർക്കംമൂലം നടക്കാതെ പോയ സെക്രട്ടേറിയറ്റ് രൂപവത്കരണമാണ് ശനിയാഴ്ച നടക്കുക. 12 അംഗങ്ങളടങ്ങുന്നതാകും പുതിയ സെക്രട്ടേറിയറ്റ് എന്നാണ് സൂചന. നിലവിൽ 11 പേരാണ് സെക്രട്ടേറിയറ്റിലുള്ളത്. അംഗങ്ങളുടെ എണ്ണം വർധിക്കുകയും ജില്ല കമ്മിറ്റി അംഗസംഖ്യ 45ൽനിന്ന് 46 ആകുകയും ചെയ്തതോടെ സെക്രട്ടേറിയറ്റിൽ ഒരാളെ അധികമായി ഉൾപ്പെടുത്താനാണ് തീരുമാനം. ആർ. നാസർ, ജി. വേണുഗോപാൽ, കെ. പ്രസാദ്, എ. മഹീന്ദ്രൻ, എം. സത്യപാലൻ, പി.പി. ചിത്തരഞ്ജൻ, കെ.എച്ച്. ബാബുജാൻ, കെ. രാഘവൻ, എം.എ. അലിയാർ, മനു സി. പുളിക്കൻ, ജി. ഹരിശങ്കർ എന്നിവരെയാണ് 2018ലെ സമ്മേളനത്തിൽ സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുത്തത്. അഴിമതിയാരോപണത്തെത്തുടർന്ന് കെ. രാഘവനെ ഒഴിവാക്കി. എം.എ. അലിയാർ നിര്യാതനായി. ഈ രണ്ട് ഒഴിവിനുപുറമെ പുതിയ ഒരൊഴിവും ചേർത്ത് മൂന്നുപേരെ അധികമായി തെരഞ്ഞെടുക്കാനാണിട. മറ്റുള്ളവർ തുടരാനാണ് സാധ്യത കൂടുതൽ. ജില്ല കമ്മിറ്റി അംഗമായ ആർ. രാജേഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് ജി. രാജമ്മ, ഫോം മാറ്റിങ്സ് മുൻ ചെയർമാൻ കെ.ആർ. ഭഗീരഥൻ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. മന്ത്രി സജി ചെറിയാൻ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ എന്നിവർ വ്യത്യസ്ത പേരുകൾ താൽപര്യപ്പെട്ടതോടെയാണ് തർക്കം ഒഴിവാക്കാൻ സെക്രട്ടേറിയറ്റ് രൂപവത്കരണം മാറ്റിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ കായംകുളത്തെ പാർട്ടി നേതാക്കൾക്കെതിരെ യു. പ്രതിഭ എം.എൽ.എ നടത്തിയ പ്രതികരണം സംബന്ധിച്ചും സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചർച്ചയുണ്ടാകുമെന്നാണ് വിവരം. പ്രതിഭയോട് പാർട്ടി ജില്ല സെക്രട്ടറി വിശദീകരണം തേടിയിരുന്നു. പ്രതിഭ നൽകിയ മറുപടി കമ്മിറ്റിയിൽ വെക്കും. കായംകുളം ഏരിയ നേതൃത്വം പ്രതിഭക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഏരിയ സമ്മേളനങ്ങളിലുണ്ടായ വിഭാഗീയതയും കൈനകരി സൗത്ത് ലോക്കൽ സമ്മേളനം നടത്താൻ കഴിയാത്തതും അടക്കം ചർച്ച ചെയ്ത് നടപടി തീരുമാനിക്കുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story