Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:30 AM IST Updated On
date_range 23 March 2022 5:30 AM ISTഒളിച്ചും പാത്തും മാലിന്യം വലിച്ചെറിയരുത്; 'പിടിവീഴും'
text_fieldsbookmark_border
പിടികൂടിയവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തി നഗരസഭാധ്യക്ഷ ആലപ്പുഴ: നഗരത്തിലെ പാതയോരങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും മാലിന്യം തള്ളാമെന്ന വ്യാമോഹം ഇനി നടക്കില്ല. ഉറപ്പായും പിടിവീഴും. വീടുകളിലെ മാലിന്യവും പാഴ്‌വസ്തുക്കളും പ്ലാസ്റ്റിക് കൂടുകളിൽനിറച്ച് വഴിയോരത്ത് വലിച്ചെറിഞ്ഞ് ഒന്നുമറിയാത്ത ഭാവത്തിൽ കടന്നുകളയാമെന്ന് വിചാരിക്കുന്നവരെ പിടികൂടാൻ നഗരസഭയുടെ രാത്രികാല പ്രത്യേക സ്ക്വാഡ് പിന്നാലെയുണ്ട്. പിടിയിലാകുന്നവരിൽനിന്ന് പിഴയീടാക്കുക മാത്രമല്ല, പേരുവിവരങ്ങൾ നാട്ടുകാർ അറിയിക്കുകയും ചെയ്യും. ഇരുളിന്‍റെ മറവിൽ കാൽനടയായും വാഹനങ്ങളിലുമൊക്കെയെത്തി മാലിന്യംതള്ളി കടന്നുകളയാൻ ശ്രമിച്ച ഒട്ടേറെയാളുകളാണ് പിടിയിലായത്. എതിർക്കുകയും തട്ടിക്കയറുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തവരുടെ പേരിൽ പൊലീസ് കേസെടുത്തു. ഇവരുടെയെല്ലാം പേരുവിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നഗരസഭാധ്യക്ഷ വെളിപ്പെടുത്തി. ചാരായ ഷാപ്പ് ഇടവഴി, കൊങ്ങിണി ചുടുകാട്, പി ആൻഡ് ടി ക്വാർട്ടേസ്, കളർകോട് റിലയൻസ് മാളിനും സമീപം തുടങ്ങിയ ഇടങ്ങളിൽ മാലിന്യം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങളാണ് പുറത്തുവിട്ടത്. ഇതിൽ പ്രഭാതസവാരിക്കെന്ന വ്യാജേന പുറത്തിറങ്ങി മാലിന്യം നിക്ഷേപിച്ചവരുണ്ട്. ഇങ്ങനെ കൈയോടെ മാലിന്യം പിടിച്ചാൽ 'പിഴ' കുറക്കാൻ ശിപാർശയുമായി എത്തരുതെന്നാണ് നഗരസഭാധ്യക്ഷ സൗമ്യ രാജിന്‍റെ നിർദേശം. ഇതുവരെ 20ലധികം പേരാണ് സ്ക്വാഡിന്‍റെ പിടിയിലായത്. നിക്ഷേപിക്കാനെത്തുന്ന മാലിന്യത്തിന്‍റെ തോത് അനുസരിച്ചാണ് പിഴ ഈടാക്കുന്നത്. 500 രൂപ മുതൽ 5000 രൂപ വരെ ഈടാക്കിയ സംഭവമുണ്ട്. പരിശോധനയിൽ മുനിസിപ്പൽ സ്റ്റേഡിയം, കമേഴ്സ്യൽ കനാൽ എന്നിവിടങ്ങളിലും മാലിന്യം നിക്ഷേപിക്കാനെത്തിയവർ പിടിയിലായി. വഴിയിൽ തള്ളാനായി മാലിന്യം നിറച്ച കൂടുകൾ കുട്ടികളുടെ പക്കൽ കൊടുത്തുവിടുന്ന വീട്ടുകാരുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നഗരസഭ ആരോഗ്യ സ്ഥിരംസമിതിയുടെ മേൽനോട്ടത്തിൽ നടത്തുന്ന സ്ക്വാഡ് പ്രവർത്തനം ഫലംകാണുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹെൽത്ത് ഇൻസ്പെക്ടർമാരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ജീവനക്കാരുമടങ്ങുന്നതാണ് രാത്രി സ്ക്വാഡ്. 'മാലിന്യമുക്ത നഗരം' ലക്ഷ്യംനേടാൻ നഗരസഭയുടെ പ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് ഈ മാലിന്യംതള്ളൽ. പിടിയിലായവരുടെ വീടുകളിൽ ആരോഗ്യപ്രവർത്തകരും ഹരിതകർമ സേനാംഗങ്ങളും സന്ദർശിച്ച് വ്യവസ്ഥാപിത ഉറവിട മാലിന്യസംവിധാനങ്ങൾ നടപ്പാക്കാനും ആലോചനയുണ്ട്. ഇതിന്‍റെ ഭാഗമായി നഗരസഭ സബ്സിഡിയോടെ നൽകുന്ന ഉറവിട മാലിന്യ സംസ്കരണ സംവിധാനം, എയ്റോബിക് പ്ലാന്‍റുകളിൽ ജൈവ മാലിന്യം ഏൽപിക്കൽ, ഫീസടച്ച് ഹരിതകർമസേനയുടെ സേവനം ഉപയോഗപ്പെടുത്തൽ തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. APL MB 01 Waste ആലപ്പുഴ പുലയൻവഴിയിൽ നിക്ഷേപിച്ച മാലിന്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story