Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസഞ്ചാരികളേ...

സഞ്ചാരികളേ ....ഇതിലേ....

text_fields
bookmark_border
കോവിഡ് ആശങ്കയൊഴിഞ്ഞു; ടൂറിസം മേഖല ഉണർന്നു ആലപ്പുഴ: കോവിഡ് മൂന്നാം തരംഗത്തിന്‍റെ ആശങ്ക അകന്നതോടെ വിനോദസഞ്ചാരമേഖലയിൽ പുത്തനുണർവ്. കായൽസൗന്ദര്യം നുകരാനെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ വിവിധ പാക്കേജുകൾ ഒരുക്കി ഹൗസ്ബോട്ടുകളും ശിക്കാരവള്ളങ്ങളും നങ്കൂരമിട്ടു. ഡി.ടി.പി.സിയുടെ കൗണ്ടറുകൾ പ്രവർത്തിക്കുന്ന ആലപ്പുഴ പുന്നമട ഫിനിഷിങ്പോയന്‍റിലും പള്ളാത്തുരുത്തിലുമാണ് ഇവയുടെ കാത്തുകിടപ്പ്. പരീക്ഷാദിനങ്ങൾ കടന്നെത്തുന്നതിന് മുമ്പേ അവധിദിവസങ്ങൾ ആസ്വദിക്കാൻ തദ്ദേശീയരുടെ തിരക്കാണ് ഏറെയും. ശനിയാഴ്ചയും ഞായറാഴ്ചയും സഞ്ചാരികളുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്. ഡി.ടി.പി.സിയുടെ കൗണ്ടറിൽനിന്ന് മാത്രം നൂറ്റമ്പലധികം ഹൗസ്ബോട്ടുകളും 35 ശിക്കാരവള്ളങ്ങളും സഞ്ചാരികളുമായി കായൽ ചുറ്റിയെന്നാണ് കണക്ക്. ആലപ്പുഴ ബീച്ചിലും ആയിരങ്ങളാണ് ഞായറാഴ്ച എത്തിയത്. സമീപത്തെ വിജയ് പാർക്കിലും തിരക്കുണ്ടായിരുന്നു. നവീകരണത്തിന്‍റെ ഭാഗമായി കുട്ടികൾക്ക് 10 കളിക്കോപ്പ് സ്ഥാപിക്കുന്ന നടപടിയും പുരോഗമിക്കുകയാണ്. വൈകീട്ട് മുതൽ തിരക്കേറിയ ബീച്ചിൽ കുട്ടികളും മുതിർന്നവരുമടക്കമുള്ളവർ അസ്തമയം കണ്ടാണ് മടങ്ങിയത്. കോവിഡ് രണ്ടാം തരംഗത്തിനുശേഷം ടൂറിസം മേഖലയിൽ വിദേശീയരുടെ വരവ് നിലച്ചു. നെഹ്രു ട്രോഫി വള്ളംകളി ഇല്ലാത്തതാണ്‌ പ്രധാന കാരണം. ഇതിന് പിന്നാലെ മഹാരാഷ്‌ട്ര, ഗുജറാത്ത്‌, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതൽ പേരെത്തിയത്. ഇതിനൊപ്പം ആഭ്യന്തരടൂറിസ്റ്റുകളം ധാരാളമെത്തി. മലപ്പുറം ഉൾപ്പെടെ വടക്കൻ ജില്ലകളിൽനിന്നുള്ള സഞ്ചാരികളുടെ കുത്തൊഴുക്കുമുണ്ട്. ജലഗതാഗതവകുപ്പും സഞ്ചാരികളെ ആകർഷിക്കാൻ അവതരിപ്പിച്ച വിവിധ പാക്കേജുകളും ഹിറ്റാണ്. ഓളപ്പരപ്പിലൂടെ കുട്ടനാടിന്‍റെ സൗന്ദര്യം കുറഞ്ഞചെലവിൽ ആസ്വദിക്കുന്ന തരത്തിൽ വേഗ-രണ്ട് കറ്റാമറൈൻ എ.സി ബോട്ടാണ് അതിലൊന്ന്. ആലപ്പുഴ ബോട്ട്ജെട്ടിയിൽനിന്ന് രാവിലെ 11ന് പുറപ്പെട്ട് പുന്നമട, മുഹമ്മ, പാതിരാമണൽ, കുമരകം, ആർ ബ്ലോക്ക്, മാർത്താണ്ഡം കായൽ, ചിത്തിര, സി ബ്ലോക്ക്, മംഗലശ്ശേരി, കുപ്പപ്പുറം എന്നിവിടങ്ങൾ സഞ്ചരിച്ച് വൈകീട്ട് തിരിച്ചെത്തുന്നവിധമാണ് സർവിസ്. 40 എ.സി സീറ്റും 80 നോൺ എ.സി സീറ്റുമുണ്ട്. എ.സിക്ക് 600രൂപയും നോൺ എ.സിക്ക് 400രൂപയുമാണ് നിരക്ക്. കുടുംബശ്രീയുടെ ഉച്ചഭക്ഷണം 100രൂപക്ക് ലഭിക്കും. ഇതിനൊപ്പം വാട്ടർ ടാക്‌സി, ടൂറിസ്‌റ്റ്‌ കം പാസഞ്ചർ സീ കുട്ടനാട് എന്നിവയുമുണ്ട്. അവധിദിനങ്ങളിൽ പലപ്പോഴും ടിക്കറ്റ് കിട്ടാത്തവിധം തിരക്കുണ്ട്. ഹൗസ്ബോട്ടുകളിലെ അപകടയാത്ര: പൊലീസ് പരിശോധന തുടങ്ങി ആലപ്പുഴ: കായൽ ടൂറിസം സജീവമായതോടെ ഹൗസ്ബോട്ടുകളിലും ശിക്കാരവള്ളങ്ങളിലും സ്പീഡ് ബോട്ടുകളിലും അപകടകരമായ രീതിയിൽ യാത്രചെയ്യുന്നവരെ പിടികൂടാൻ പൊലീസ് സ്പെഷൽ ഡ്രൈവ് ആരംഭിച്ചതായി ജില്ല പൊലീസ് മേധാവി അറിയിച്ചു. പലരും ബോട്ടിന് മുകളിലിരുന്നും മതിയായ സുരക്ഷസംവിധാനങ്ങൾ ഇല്ലാതെയും സഞ്ചരിക്കുന്നതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മതിയായ സുരക്ഷമാനദണ്ഡങ്ങൾ പാലിക്കാതെ ബോട്ടുകൾ ഉപയോഗിച്ചാൽ ബോട്ടുടമകൾക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. APL MB 03 Houseboat ആലപ്പുഴ പുന്നമട ഫിനിഷിങ് പോയന്‍റിൽ കായൽസൗന്ദര്യം ആസ്വദിക്കാനെത്തിയ സഞ്ചാരികളുടെ തിരക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story