Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:28 AM IST Updated On
date_range 11 March 2022 5:28 AM ISTഭവനരഹിതർ ഇല്ലാത്ത സംസ്ഥാനം യാഥാർഥ്യമാക്കും -മന്ത്രി എം.വി. ഗോവിന്ദന്‍
text_fieldsbookmark_border
ജനങ്ങളെ സേവിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണം ചെങ്ങന്നൂർ: ഭവനരഹിതരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യം വിജയകരമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ 'നവകേരള തദ്ദേശകം-2022' പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഒരു വർഷം ഒരുലക്ഷം പേർക്ക് വീട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തനം. ഈ സാമ്പത്തികവർഷം ഇതുവരെ 82,000 വീടുകൾക്കുള്ള തുകക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. അഞ്ചുലക്ഷം ഭവനരഹിതരാണുള്ളത്. ഇതിൽ രണ്ടര ലക്ഷം പേർക്ക് സ്വന്തമായി ഭൂമിയില്ല. സുമനസ്സുകളുടെ സഹായം ഉള്‍പ്പെടെ സ്വീകരിച്ച് സ്ഥലം കണ്ടെത്തി സർക്കാർ ഇവർക്കെല്ലാം വീടുവെച്ചു നൽകും. ജനങ്ങളെ ഭരിക്കുന്നതിന് പകരം അവരെ സേവിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണം. അവര്‍ക്ക് സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കണം. ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കാലതാമസം ഒഴിവാക്കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഈ മാസം 31നകം 100 ശതമാനം പദ്ധതി വിഹിത വിനിയോഗം കൈവരിക്കണമെന്നും മന്ത്രി പറഞ്ഞു. പുന്നപ്ര തെക്ക് പഞ്ചായത്തിന്‍റെ ഗ്രൂപ് ഡയറക്ടറി, പുലിയൂർ പഞ്ചായത്തിന്‍റെ നീരുറവ് പദ്ധതി ഡി.പി.ആർ എന്നിവയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ് പി.പി. സംഗീത, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ് കെ.ഡി. മഹീന്ദ്രന്‍, മുനിസിപ്പല്‍ ചേംബര്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷേര്‍ളി ഭാര്‍ഗവന്‍, ചെങ്ങന്നൂര്‍ നഗരസഭാധ്യക്ഷ മറിയാമ്മ ജോണ്‍ ഫിലിപ്, തദ്ദേശ വകുപ്പ് ജില്ല ജോയന്‍റ് ഡയറക്ടര്‍ വി. പ്രദീപ് കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശ സ്ഥാപന അധ്യക്ഷര്‍, സെക്രട്ടറിമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ ജില്ലതല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മനസ്സോടിത്തിരി മണ്ണ്: സമ്മതപത്രം നൽകി സഫിയയും രശ്മിയും ചെങ്ങന്നൂർ: ലൈഫ് ഭവന പദ്ധതിക്ക് സൗജന്യമായി ഭൂമി നൽകുന്ന 'മനസ്സോടിത്തിരി മണ്ണ്' പദ്ധതിക്ക് പിന്തുണയേകി പൊതുജനം. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന 'നവകേരള തദ്ദേശകം 2022' പരിപാടിയുടെ വേദിയിൽ ചെറിയനാട് ഗ്രാമപഞ്ചായത്തില്‍നിന്നുള്ള സഫിയ പി. സലീം, രശ്മി ഗോപകുമാർ എന്നിവരാണ് ഭൂമി കൈമാറിയത്. സഫിയ പി. സലീം 25 സെന്‍റ് സ്ഥലവും രശ്മി ഗോപകുമാർ ഒമ്പത് സെന്‍റ് സ്ഥലവുമാണ് കൈമാറിയത്. സമ്മതപത്രം മന്ത്രി എം.വി. ഗോവിന്ദൻ ഇവരില്‍നിന്ന് ഏറ്റുവാങ്ങി. ഒ.ഇ.സി ആനുകൂല്യം ഉടൻ അനുവദിക്കണം -കേരള പത്മശാലിയ സംഘം ആലപ്പുഴ: പിന്നാക്ക സമുദായ വിദ്യാർഥികളുടെ ഒ.ഇ.സി ആനുകൂല്യം ഉടൻ അനുവദിക്കണമെന്ന് കേരള പത്മശാലിയ സംഘം. പിന്നാക്ക വിഭാഗ വിദ്യാർഥികൾക്കുള്ള ഒ.ബി.സി, ഒ.ഇ.സി, എസ്.ഇ.ബി.സി വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള മുപ്പതിനായിരത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പിന്നാക്ക വിഭാഗ വിദ്യാർഥികളോടുള്ള നീതിനിഷേധമാണിത്. സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ആർ. മോഹനൻ പിള്ള അധ്യക്ഷത വഹിച്ചു. വി.വി. കരുണാകരൻ, പി. പ്രദീപ് കുമാർ, പി. വിശ്വംഭരൻ പിള്ള, കെ.പി. കരുണാകരൻ, കെ.ആർ. ചിത്രലേഖ, സി. ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story