Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:31 AM IST Updated On
date_range 19 Feb 2022 5:31 AM ISTഫണ്ടില്ല; ലൈഫ് ഉപഭോക്താക്കള്‍ നെട്ടോട്ടത്തില്‍
text_fieldsbookmark_border
അമ്പലപ്പുഴ: സർക്കാറിന്റെ ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചവർ തവണത്തുക കിട്ടാതെ നെട്ടോട്ടത്തിൽ. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് പഞ്ചായത്ത് അധികൃതർ തിരിച്ചയക്കുന്നതോടെ പല കുടുംബങ്ങളുടെയും ഭവനനിർമാണം പാതിവഴിയിൽ നിലച്ചു. സ്വന്തമായി മൂന്ന് സെന്റ് ഭൂമിയുള്ളവർക്ക് നാലുലക്ഷം രൂപയാണ് ലൈഫ് പദ്ധതി പ്രകാരം പഞ്ചായത്തുകളിൽനിന്ന് നൽകുന്നത്. നാല് ഗഡുവായാണ് പണം അനുവദിക്കുന്നത്. ആദ്യ ഗഡു 40,000 രൂപക്ക് അടിത്തറ കെട്ടിക്കാണിക്കണം. ശേഷം പല ഘട്ടമായാണ് ബാക്കി തുക നൽകുന്നത്. എന്നാൽ, ഈ തുകക്കുവേണ്ടി ദിനംപ്രതി നൂറുകണക്കിന് കുടുംബങ്ങളാണ് ഗ്രാമപഞ്ചായത്ത് ഓഫിസിൽ കയറിയിറങ്ങുന്നത്. പലിശക്ക് പണമെടുത്തും ആധാരം പണയപ്പെടുത്തിയുമൊക്കെ അനുവദിച്ച നാലു ലക്ഷത്തിന്റെ ഇരട്ടി മുടക്കി ചിലർ വീട് നിർമാണം പൂർത്തിയാക്കി. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും ബാക്കി തുക ലഭിക്കാത്തതാണ് ജനത്തെ വലക്കുന്നത്. വീട് നിര്‍മിച്ചവര്‍ക്ക് തവണ മുടങ്ങുന്നതിനിടയിലും ലൈഫ് പദ്ധതിയില്‍ പുതിയ അപേക്ഷ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ആദ്യം വീട് അനുവദിച്ചവരുടെ തുക പൂർണമായും കൊടുത്തുതീർക്കാതെ വീണ്ടും അപേക്ഷകൾ സ്വീകരിക്കുന്നതിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. അതേസമയം, രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പലരും ലൈഫ് പദ്ധതിയിൽ കടന്നുകൂടുന്നതായും ആക്ഷേപമുണ്ട്. ഭരിക്കുന്ന പാര്‍ട്ടിയുടെ താല്‍പര്യവും പഞ്ചായത്ത് അംഗങ്ങളുടെ അടുപ്പക്കാരെയും ലൈഫ് പദ്ധതിയില്‍ തിരുകിക്കയറ്റിയെന്ന ആരോപണം ഉണ്ട്. താമസയോഗ്യമായ വീടുകള്‍ പൊളിച്ച് നീക്കി ലൈഫ് പദ്ധതിയില്‍ പണം അനുവദിച്ച കുടുംബങ്ങളുമുണ്ട്. എന്നാല്‍, തകര്‍ന്ന വീടുകളിലും വാടകവീടുകളിലും വര്‍ഷങ്ങളായി താമസിക്കുന്നവരെ ഒഴിവാക്കിയിട്ടുമുണ്ട്. സ്വന്തമായി ഭൂമിയില്ലാത്തവർക്ക് മൂന്ന് സെന്റ് വാങ്ങാൻ രണ്ടുലക്ഷം രൂപ അനുവദിക്കുന്നുണ്ട്. ഇതിന് മൂന്ന് അടി വഴി ഉൾപ്പെടെ ആധാരത്തിൽ കാണണം, നിലം ആകാൻ പാടില്ല തുടങ്ങിയ നിബന്ധനകൾ കാരണം അർഹതപ്പെട്ട പലർക്കും ഭൂമി സ്വന്തമാക്കാൻ പറ്റാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story