Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:31 AM IST Updated On
date_range 19 Feb 2022 5:31 AM ISTപുതിയ ഉത്തരവ്; വീട് തകർന്നതിന് നഷ്ടം വാങ്ങിയവർക്ക് ലൈഫ് ഭവനപദ്ധതി സഹായമില്ല
text_fieldsbookmark_border
* തിരിച്ചടി 60 ശതമാനം വരെ വീട് തകർന്നവർക്ക് ആലപ്പുഴ: ലൈഫ് ഭവനപദ്ധതി പ്രകാരം ധനസഹായം നൽകുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് വീട് കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് തിരിച്ചടി. വീടിന് 60 ശതമാനത്തിൽ താഴെ നാശനഷ്ടം സംഭവിക്കുകയും ഒരിക്കൽ സഹായം ലഭിക്കുകയും ചെയ്തവർക്ക് സഹായം കിട്ടില്ലെന്നതാണ് പുതിയ സ്ഥിതി. 60 ശതമാനത്തിൽ താഴെ നാശനഷ്ടം സംഭവിച്ചതിന് 10,000 രൂപ മുതൽ 2,45,000 രൂപ വരെ കൈപ്പറ്റിയവർക്ക് പുതിയ വീടിന് ആനുകൂല്യം കൊടുക്കേണ്ടതില്ലെന്നാണ് പുതിയ ഉത്തരവിലുള്ളത്. നിലവിലെ വീട് വാസയോഗ്യമല്ലെങ്കിൽ പുതിയ വീടിന് ധനസഹായം നൽകാമെന്നായിരുന്നു സർക്കാറിന്റെ ആദ്യ ഉത്തരവ്. നവംബറിൽ പുറത്തിറക്കിയ പുതിയ ഉത്തരവ് കഴിഞ്ഞ ദിവസമാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചത്. പുതിയ ഉത്തരവനുസരിച്ച് ടിൻ ഷീറ്റ് മേഞ്ഞ ഒരു വീടിന് പ്രളയദുരന്തത്തിന്റെ പേരിൽ 10,000 രൂപ കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അക്കാരണത്താൽ പുതിയ വീടിന് ആനുകൂല്യം ലഭിക്കില്ല. ഇങ്ങനെയുള്ള വീടുകളാണ് പ്രളയാനന്തരം നടത്തിയ സർവേയിൽ അധികമായി കണ്ടെത്തിയിട്ടുള്ളത്. പ്രളയത്തിൽ 75 മുതൽ 100 ശതമാനം വരെ നാശനഷ്ടം ഉണ്ടായ വീടിന് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നും (എസ്.ആർ.ഡി.എഫ്) മുഖ്യമന്ത്രിയുടെ ഫണ്ടിൽനിന്നും (സി.എം.ആർ.ഡി.എഫ്) ലഭിക്കുന്ന തുക ചേർത്ത് ആകെ നാലുലക്ഷം രൂപ ലഭിക്കുന്ന സാഹചര്യത്തിൽ ഇത്തരം കുടുംബത്തിന് തദ്ദേശ ഭരണസ്ഥാപനങ്ങൾ ഇനി വിഹിതം നൽകാൻ പാടില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു. എന്നാൽ, 60 മുതൽ 74 ശതമാനം വരെ നാശനഷ്ടം വന്നവർക്ക് എസ്.ആർ.ഡി.എഫിൽനിന്നും സി.എം.ആർ.ഡി.എഫിൽനിന്നും ആകെ 2.5 ലക്ഷം രൂപ ലഭിക്കും. ഈ തുക ഉപയോഗിച്ച് വീട് താമസയോഗ്യമാക്കാൻ കഴിഞ്ഞെന്നുവരില്ല. ഇത്തരം കേസുകളിൽ അസിസ്റ്റന്‍റ് എൻജിനീയറുടെ ശിപാർശയിൽ പുതിയ വീട് നിർമിക്കുന്നതിലേക്ക് 1.5 ലക്ഷം രൂപ വരെയും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നൽകാവുന്നതാണ്. 60 ശതമാനത്തിൽ താഴെ നാശനഷ്ടം സംഭവിച്ചവർക്ക് തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് പ്രത്യേക ധനസഹായം നൽകേണ്ടതില്ലെന്നുമാണ് ഉത്തരവ്. തദ്ദേശ സ്വയംഭരണ ദിനാഘോഷം ഇന്ന് ആലപ്പുഴ: തദ്ദേശ സ്വയംഭരണ ദിനാഘോഷ ഭാഗമായി ജില്ലതല ആഘോഷവും മികച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്കാര വിതരണവും ശനിയാഴ്ച വൈകീട്ട് നാലിന് ജില്ല പഞ്ചായത്ത് ഹാളില്‍ നടക്കും. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. എച്ച്. സലാം എം.എല്‍.എ അവാര്‍ഡ് വിതരണം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. കലക്ടർ എ. അലക്സാണ്ടര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേഷണവും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story