Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:31 AM IST Updated On
date_range 17 Feb 2022 5:31 AM ISTവിഭാഗീയതയുടെ വേരറുക്കാൻ സംസ്ഥാന നേതൃത്വം; ഒരു ജില്ലയിലും ഇങ്ങനെയില്ലെന്ന് പിണറായി
text_fieldsbookmark_border
- പ്രാദേശികതലത്തിൽ വിഭാഗീയത രൂക്ഷമാണെന്ന് വിലയിരുത്തൽ ആലപ്പുഴ: കടുത്ത ചേരിതിരിവ് പ്രകടമായ ജില്ലയിലെ പാർട്ടിയിൽ വിഭാഗീയതയുടെ വേരറുക്കാൻ കർശന നിലപാട് പ്രഖ്യാപിച്ച് സി.പി.എം സംസ്ഥാന നേതൃത്വം. ഇടവേളക്ക് ശേഷം ജില്ലയിൽ രൂക്ഷമായ വിഭാഗീയത, വെച്ചുപൊറുപ്പിക്കില്ലെന്നും ഇക്കാര്യത്തിൽ ജില്ല കമ്മിറ്റി ജാഗ്രത പുലർത്തണമെന്നും പൊതുചർച്ചക്കുള്ള മറുപടിയിൽ നേതൃത്വം വ്യക്തമാക്കി. നേതാക്കൾ സ്വയം ജാഗരൂകരാകണം. ജില്ലയിൽ പ്രാദേശികതലത്തിൽ വിഭാഗീയത രൂക്ഷമാണെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം. ലോക്കൽ, ഏരിയ സമ്മേളനങ്ങളിൽ നടന്ന മത്സരങ്ങളിൽ വിഭാഗീയത പ്രകടമായത് പ്രവർത്തന റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ആദ്യദിവസം ഇക്കാര്യത്തിൽ നൽകിയ മുന്നറിയിപ്പ് കുറച്ചുകൂടി ശക്തികൂട്ടി മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊതുചർച്ചക്കൊടുവിൽ വ്യക്തമാക്കി. നിലവിലുണ്ടായ വീഴ്ചകളിൽ നടപടിയെടുക്കുന്നതിനൊപ്പം വിഭാഗീയ നീക്കങ്ങളെ ഗൗരവമായി നിരീക്ഷിച്ച് തുടർനടപടിയുണ്ടാകണമെന്നും വെച്ചുപൊറുപ്പിക്കുന്ന സാഹചര്യമുണ്ടാകരുതെന്നും പിണറായി നിർദേശിച്ചു. ഒരു ജില്ലയിലും കാണാത്ത വിഭാഗീയതയാണ് ആലപ്പുഴയിലെന്നും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഇതൊക്കെ അവസാനിച്ചതാണ് പുതിയരൂപത്തിൽ ആവർത്തിക്കാൻ അനുവദിക്കില്ല. വിഭാഗീയ പ്രവർത്തനം തുടർന്നാൽ നടപടി ചെറുതായിരിക്കില്ല. ക്രിമിനൽ പശ്ചാത്തലമുള്ളവർ വിഭാഗീയതയുടെ മറവിൽ പാർട്ടിയയോട് ചേർന്ന് നിൽക്കുന്നെന്ന കണ്ടെത്തലടക്കവും ഗൗരവമായി കാണണം. വിഭാഗീയതക്കെതിരെ നേതാക്കൾ ശ്രദ്ധപുലർത്തണമെന്ന് താക്കീത് രൂപേണയും പിണറായി മുന്നറിയിപ്പ് നൽകി. ആരെയും ചാരിനില്‍ക്കരുതെന്നും പാര്‍ട്ടിയായി തന്നെ നില്‍ക്കണമെന്നും സമ്മേളന പ്രതിനിധികളെയും അദ്ദേഹം ഓർമിപ്പിച്ചു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ പ്രവർത്തകരെ സ്വാധീനിക്കാന്‍ പാടില്ല. അണികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും മാനസികമായ ഐക്യം ഉണ്ടാകണമെന്ന നിര്‍ദേശം കോടിയേരിയും മുന്നോട്ടുവെച്ചു. ആലപ്പുഴ, തകഴി, മാന്നാര്‍, ഹരിപ്പാട് സമ്മേളനങ്ങളില്‍ ശക്തമായ വിഭാഗീയ പ്രവർത്തനം നടന്നതായി പ്രവര്‍ത്തന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ആലപ്പുഴ സൗത്ത്, നോര്‍ത്ത് ഏരിയ കമ്മിറ്റികളില്‍ ചേരിതിരിവും ഗ്രൂപ്പിസവും രൂക്ഷമായി നിലനിൽക്കുന്നു. രണ്ടുദിവസങ്ങളിലായി കണിച്ചുകുളങ്ങരയിൽ നടന്ന സമ്മേളനം ബുധനാഴ്ച വൈകീട്ട് സമാപിച്ചു. 'ആലപ്പുഴയിലെ വ്യവസായിക പിന്നാക്കാവസ്ഥക്ക് പരിഹാരം വേണം' ആലപ്പുഴ: ആലപ്പുഴയുടെ വ്യവസായിക പിന്നാക്കാവസ്ഥക്ക് പരിഹാരം ഉണ്ടാക്കാൻ നടപടി വേണമെന്ന് സംസ്ഥാന സർക്കാറിനോട് സി.പി.എം ജില്ല സമ്മേളനം. പിണറായിയുടെ നേതൃത്വത്തിലെ സർക്കാർ ജില്ലയുടെ സമഗ്രമായ വികസനത്തിനായി ഒട്ടേറെ നടപടിയാണ് എടുക്കുന്നത്. പശ്ചാത്തല സൗകര്യവികസനങ്ങൾ വളരെ നല്ലരീതിയിൽ നടന്നു. റോഡുകളും പാലങ്ങളും മറ്റും വളരെ ആധുനികമായ രീതിയിൽ പുനർനിർമിച്ചു. ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്ററുകളും മറ്റും കൂടുതൽ വികസിപ്പിച്ചു. പരമ്പരാഗത കയർ, മത്സ്യ, കശുവണ്ടി, വ്യവസായ മേഖലകളിൽ ശ്രദ്ധേയമായ ഒട്ടേറെ കാര്യങ്ങൾ ചെയ്തു. എന്നാൽ, ജില്ലയിലെ ആധുനിക വ്യവസായശാലകൾ നാൾക്കുനാൾ പിന്നോട്ട് പോകുന്ന ദുരവസ്ഥ അനുഭവപ്പെടുകയാണ്. ആധുനിക വ്യവസായ മേഖലയിൽ ഒട്ടേറെ വ്യവസായങ്ങളാണ് ഇടതു സർക്കാറുകളുടെ കാലത്ത് സ്വകാര്യമേഖലയിലും പൊതുമേഖലയിലും സ്ഥാപിതമായത്. മാക്ഡവൽ കമ്പനി, ബാമർലാറി, സിൽക് ഓട്ടോകാസ്റ്റ്, കേരള സ്പിന്നേഴ്സ്, കെ.എസ്.ഡി.പി, എക്സൽഗ്ലാസ്, കേരള കൺസ്ട്രക്ഷൻ കമ്പോണൻസ്, പ്രഭുറാം മിൽസ്, കരീലക്കുളങ്ങര സ്പിന്നിങ് മിൽ തുടങ്ങിയ അനേകം വ്യവസായങ്ങൾ ജില്ലയിൽ ആരംഭിച്ചു. എന്നാൽ, പല കാരണങ്ങളാൽ ഇവയിൽ ബാമർലാറി, മാക്ഡവൽ, എക്സൽ ഗ്ലാസ്, കേരള കൺസ്ട്രക്ഷൻ കമ്പോണൻസ്, കേരള സ്പിന്നേഴ്സ് എന്നിവയെല്ലാം പ്രവർത്തനരഹിതമായി. ഇത്തരം വ്യവസായ ശാലകളിലെ കെട്ടിടങ്ങളും മറ്റു പശ്ചാത്തല സൗകര്യങ്ങളും നിലനിൽക്കുകയാണ്. ഈ വ്യവസായ ശാലകളെ പ്രവർത്തിപ്പിക്കാൻ ആവശ്യമായ നിലപാടുകൾ സ്വീകരിക്കുകയോ കഴിയുന്നില്ലെങ്കിൽ ഇവയെല്ലാം സർക്കാർ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കാനോ തയാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story