Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:29 AM IST Updated On
date_range 15 Feb 2022 5:29 AM ISTറോഡ് സ്വപ്നംമാത്രം; ഇത് പൂക്കൈതയാറിന്‍റെ തീരത്തുള്ളവരുടെ ദുരിതം
text_fieldsbookmark_border
അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിൽ കറുത്താമഠംമുതൽ പൂക്കൈതയാറുവരെയുള്ള തോടിന്‍റെ ഇരുകരകളിലും താമസിക്കുന്നവർക്ക് റോഡ് സ്വപ്നംമാത്രം. യാത്രാസൗകര്യത്തിന്‍റെ കുറവ് ഇവിടെ പലരുടെയും ജീവനെടുക്കുന്നു. യഥാസമയം ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാനാകാതെ വരുന്നതാണ് പ്രശ്നം. ഇത്തരത്തിൽ പൊലിഞ്ഞുപോയ നാല് ജീവൻ പ്രദേശവാസികൾക്കെന്നും കണ്ണീരോർമയാണ്. കർഷകരും കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളുമടക്കം പ്രദേശത്തെ 250-ലധികം കുടുംബങ്ങൾ റോഡിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് 22 വർഷമായി. ദേശീയപാതയിലേക്ക് രണ്ടര കിലോമീറ്ററേയുള്ളു പൂക്കൈതയാറിന്‍റെ തീരത്തുള്ളവർക്ക്. പക്ഷേ, 15 കിലോമീറ്റർ ചുറ്റിപ്പോകണം ഇവരിപ്പോൾ. അറുപതിൽച്ചിറ സുകുമാരന് കലശലായ ശ്വാസംമുട്ടലുണ്ടായപ്പോൾ കസേരയിലിരുത്തി ചുമന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പാതിവഴിയിൽ ജീവൻപൊലിഞ്ഞു. യഥാസമയം ചികിത്സകിട്ടാതെ മരിച്ച പ്രദേശവാസികളായ നാലുപേരിലൊരാളാണ് സുകുമാരൻ. ഏതാനും കിലോമീറ്റർ സഞ്ചരിച്ചാൽ വണ്ടാനത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്താം. യാത്രസൗകര്യമില്ലാത്തതിനാൽ ഇപ്പോൾ രോഗികളെ വള്ളത്തിൽ പൂക്കൈതയാർ കടത്തി, നെടുമുടി പഞ്ചായത്തിലെത്തിച്ച് അവിടെനിന്ന് എ.സി റോഡുവഴി ദേശീയപാതയിൽ പ്രവേശിച്ചാണ് ആശുപത്രിയിലെത്തിക്കുന്നത്. 15 കിലോമീറ്ററോളമാണ് സഞ്ചരിക്കേണ്ടിവരുന്നത്. ദുരിതത്തിൽ സഹികെട്ട ജനങ്ങൾ 2000ൽ ഒറ്റക്കെട്ടായി രംഗത്തിറങ്ങി പൊന്നാകരി പാടത്തിന്‍റെ പുറംബണ്ടിലൂടെ മൂന്നുമീറ്റർ വീതിയിൽ വഴിവെട്ടിയുണ്ടാക്കിയിരുന്നു. നിരവധിപേർക്ക് ഫലവൃക്ഷങ്ങളും മറ്റും വെട്ടിമാറ്റേണ്ടിവന്നിട്ടും നാടിനുവേണ്ടി എല്ലാവരും സഹകരിച്ചു. ജനങ്ങൾ പണംപിരിച്ചെടുത്തു നിലനിർത്തിയ റോഡ് 2018ലെ മഹാപ്രളയത്തിൽ തകർന്നതോടെയാണ് യാത്രദുരിതം രൂക്ഷമായത്. കാർഷിക, ഉൾനാടൻ മത്സ്യത്തൊഴിലാളികളായ സാധാരണക്കാർ താമസിക്കുന്ന പ്രദേശത്തേക്ക് റോഡ് യാഥാർഥ്യമാക്കാൻ അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ എം.എൽ.എ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. ഛായാപടം ഫോട്ടോ പ്രദർശനത്തിന് തുടക്കമായി ആലപ്പുഴ: ആലപ്പുഴ നഗരചത്വരത്തിൽ പ്രവർത്തിക്കുന്ന ലളിതകല അക്കാദമി ഗാലറിയിൽ അമ്പിളി പ്രവ്ദ ഒരുക്കിയ 'ഛായാപടം' ഫോട്ടോ പ്രദർശനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. 45 വർഷമായി ഫോട്ടോഗ്രഫി രംഗത്തുള്ള അമ്പിളി പ്രവ്ദ പതിനഞ്ചോളം ചലച്ചിത്രങ്ങൾക്ക് നിശ്ചല ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ഇരുളും വെളിച്ചവും സംയോജിപ്പിച്ച് നിറങ്ങളാൽ സമ്പന്നമാക്കിയ 32 ഫോട്ടോകളാണ് ലളിതകല അക്കാദമിയുടെ സഹകരണത്തോടെ പ്രദർശനത്തിന് ഒരുക്കിയിട്ടുള്ളത്. ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ എം.ആർ.എൻ. പണിക്കർ, ബി. ബാബുരാജ്, എൻ. ഹരിലാൽ, ആര്യാട് ഭാർഗവൻ, ബോബൻ ലാരിസ്, ടി.ജെ. വർഗീസ് എന്നിവർ സംസാരിച്ചു. പ്രദർശനം 20ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story