Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചേര്‍ത്തലയില്‍...

ചേര്‍ത്തലയില്‍ സി.പി.എം-സി.പി.ഐ തര്‍ക്കം മുറുകുന്നു

text_fields
bookmark_border
ചേര്‍ത്തല: ചേര്‍ത്തലയില്‍ എല്‍.ഡി.എഫില്‍ സി.പി.എം-സി.പി.ഐ തര്‍ക്കം മുറുകുന്നു. പാര്‍ട്ടി വിടുന്നവര്‍ക്ക് അഭയം നല്‍കുന്നതിന്റെ പേരില്‍ ഒമ്പതാം വാര്‍ഡില്‍ തുടങ്ങിയ തര്‍ക്കങ്ങള്‍ മറ്റിടങ്ങളിലേക്കും പടര്‍ന്നതോടെ ഭിന്നത പരസ്യമായി. കഴിഞ്ഞ ദിവസം തര്‍ക്കം പരിഹരിക്കാന്‍ ഏരിയ നേതൃതലത്തില്‍ നടത്തിയ ചര്‍ച്ചകളും അലസിപ്പിരിഞ്ഞതോടെ ഇരുപാര്‍ട്ടികളും ശക്തമായ നടപടികളിലേക്ക്​ നീങ്ങിയിരിക്കുകയാണ്. കഴിഞ്ഞയിടെ സി.പി.ഐയില്‍ ചേര്‍ന്ന സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗത്തെ ജോലിചെയ്തിരുന്ന സഹകരണ സ്ഥാപനത്തില്‍ നടപടിയെടുത്തത് പുതിയ തര്‍ക്കങ്ങള്‍ക്ക്​ വഴിതുറന്നിട്ടുണ്ട്. നടപടിക്കെതിരെ സ്ഥാപനത്തില്‍ സമരത്തിന്​ സി.പി.ഐ നോട്ടീസ് നല്‍കിയതായാണ് വിവരം. പാര്‍ട്ടി വിട്ടതിന്റെ പേരില്‍ ഒരാളെ ജോലിയില്‍നിന്ന്​ പുറത്താക്കുന്നത് ഏകാധിപത്യ രീതിയാണെന്നാണ് സി.പി.ഐ നേതാക്കള്‍ പറയുന്നത്. എന്നാല്‍, സഹകരണ സ്ഥാപനത്തിലെ നടപടി ഔദ്യോഗിക കാരണങ്ങളിലാണെന്നും അതില്‍ പാര്‍ട്ടി ഇടപെടലില്ലെന്നുമാണ് സി.പി.എം നേതാക്കള്‍ പറയുന്നത്. സി.പി.എമ്മില്‍നിന്ന്​ വിഭാഗീയത ഉള്‍പ്പെടെ പലകാരണങ്ങളാല്‍ നടപടിയെടുക്കുകയും പാര്‍ട്ടി വിടുകയും ചെയ്ത 14, 15, 16, 17 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്നവര്‍ സി.പി.ഐയില്‍ അംഗത്വമെടുത്തിരുന്നു. ഇവരുടെ നേതൃത്വത്തില്‍ പ്രദേശങ്ങളില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി സി.പി.ഐ പുതിയ ബ്രാഞ്ച്കമ്മിറ്റികള്‍ക്കും രൂപം നല്‍കി പ്രവര്‍ത്തനം തുടങ്ങി. സി.പി.ഐക്ക്​ കാര്യമായ സ്വാധീനമില്ലാത്ത പ്രദേശങ്ങളിലാണ് സി.പി.എം വിട്ടവരിലൂടെ സാധ്യത തുറന്നിരിക്കുന്നത്. ഇത് സി.പി.എമ്മിനെ ചൊടിപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടി നടപടിയെടുക്കുന്നവരെ അംഗത്വം നല്‍കി സ്വീകരിക്കുന്ന സി.പി.ഐ നേതൃത്വത്തിന്​​ തിരിച്ചടി നല്‍കാന്‍ സി.പി.എമ്മും രംഗത്തിറങ്ങിയിട്ടുണ്ട്. സി.പി.ഐ ടൗണ്‍ വെസ്റ്റിലുണ്ടായ പൊട്ടിത്തെറി ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. ഇവിടെ ലോക്കല്‍ കമ്മിറ്റിയിലെ പ്രധാനിയുള്‍പ്പെടെ ഒരു വിഭാഗം സി.പി.എം നേതൃത്വവുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. ഇക്കാര്യത്തില്‍ അടുത്ത ആഴ്ചയോടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിനെതിരെ പരസ്യ നിലപാട്​ സ്വീകരിച്ചവര്‍ക്ക്​ പാര്‍ട്ടി അംഗത്വം നല്‍കി സി.പി.എമ്മിനെ വെല്ലുവിളിക്കുന്ന നയങ്ങളാണ് സി.പി.ഐ സ്വീകരിക്കുന്നതെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story