Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:29 AM IST Updated On
date_range 11 Feb 2022 5:29 AM ISTമട്ടുപ്പാവിലെ മുള്ളങ്കി കൃഷിയിൽ വിജയഗാഥ രചിച്ച് വയോദമ്പതികൾ
text_fieldsbookmark_border
ആറാട്ടുപുഴ: മട്ടുപ്പാവിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ റാഡിഷ് (മുള്ളങ്കി) കൃഷി നൂറുമേനി വിജയം നേടിയതിന്‍റെ സന്തോഷത്തിലാണ് വയോദമ്പതികൾ. ആറാട്ടുപുഴ പഞ്ചായത്ത് 16ാം വാർഡിൽ എ.സി പള്ളിക്ക് കിഴക്ക് ചാവടിപ്പടീറ്റതിൽ സഹദേവനും (76) ഭാര്യ പങ്കജാക്ഷിയുമാണ് (71) തീരഗ്രാമത്തിന്‍റെ പരിമിതികളെ അതിജീവിച്ച് മറുനാടൻ ഇനമായ മുള്ളങ്കി കൃഷിയിൽ വിജയഗാഥ രചിച്ചത്. ഒരു പ്രസിദ്ധീകരണത്തോടൊപ്പം സൗജന്യമായി ലഭിച്ച മുള്ളങ്കി വിത്ത് അയൽവാസിയാണ് ഇവർക്ക് നൽകിയത്. സ്ഥലപരിമിതി മൂലം മട്ടുപ്പാവിലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. പയർ, ചീര, വെണ്ട, വഴുതന തക്കാളി, നിത്യവഴുതന, പാവൽ, പടവലം തുടങ്ങിയ പച്ചക്കറികൾ മട്ടുപ്പാവിൽ ചിട്ടയിലും ഗ്രോബാഗിലുമായി വർഷങ്ങളായി കൃഷി ചെയ്യുന്ന ഇവർ ആദ്യമായാണ് മുള്ളങ്കി കൃഷി ചെയ്യുന്നത്. 20 പ്ലാസ്റ്റിക് ചട്ടിയിലായി 80 മൂടാണ് ഉണ്ടായിരുന്നത്. വിത്തിനൊപ്പം ലഭിച്ച നിർദേശങ്ങൾ പാലിച്ചായിരുന്നു കൃഷി. ആറാട്ടുപുഴ കൃഷിഭവന്‍റെ പ്രോത്സാഹനവും സഹായകരമായെന്ന് പങ്കജാക്ഷി പറഞ്ഞു. 32 ദിവസമായപ്പോൾ വിളവെടുക്കാൻ പരുവമായി. പ്രതീക്ഷിച്ചതിലും അപ്പുറമുള്ള വിളവാണ് ലഭിച്ചത്. ഒരു ബാഗിൽ ഒരു ചുവട് നിൽക്കുന്നതാണ് നല്ലതെന്ന് അനുഭവത്തിൽനിന്ന് മനസ്സിലായെന്ന് ഇവർ പറഞ്ഞു. കിഴങ്ങുകൾക്ക് സാമാന്യവലുപ്പംതന്നെ ലഭിച്ചു. ആറാട്ടുപുഴ കൃഷി ഓഫിസർ ടി. ഐശ്വര്യയാണ് വിളവെടുപ്പ് നടത്തിയത്. മുള്ളങ്കി വിജയം മറ്റ് മറുനാടൻ ഇനങ്ങൾ കൃഷി ചെയ്യുന്നതിന് പ്രചോദനമായതായി സഹദേവൻ പറഞ്ഞു. ഇനി ബീറ്റ്റൂട്ട് കൃഷി പരീക്ഷണത്തിന് ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
