Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:30 AM IST Updated On
date_range 2 Feb 2022 5:30 AM ISTകായംകുളത്തെ കാറ്റിന് മാലിന്യത്തിന്റെ ദുർഗന്ധം
text_fieldsbookmark_border
കായംകുളം: നഗരമധ്യത്തിലെ റോഡുകളും തോടുകളും ഓരോ ദിവസവും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുകയാണ്. ദേശീയ പാതയും സംസ്ഥാന റോഡുകളിലും ഇടറോഡുകളിലും മാലിന്യം കുന്നു കൂടിയതോടെ ജനത്തിന് സ്വസ്ഥമായി വഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഭക്ഷ്യാവശിഷ്ടങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. ഇരുളിന്റെ മറവിൽ മാലിന്യം തള്ളാൻ എത്തുന്നവരെ കാണാൻ സ്ഥാപിച്ച കാമറകൾ കണ്ണടച്ചതും മാലിന്യം വലച്ചെറിയുന്നവർക്ക് സൗകര്യമാണ്. ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ജങ്ഷൻ മുതൽ കൊറ്റുകുളങ്ങര വരെയുള്ള ഭാഗത്ത് ഇരു വശങ്ങളിലും വ്യാപകമായ തോതിലാണ് മാലിന്യം തള്ളുന്നത്. എം.എസ്.എം കോളജിന് സമീപവും, വനിത പോളിടെക്‌നിക്കിന് സമീപവും മാലിന്യം കുന്നു കൂടിയ അവസ്ഥയിലാണ്. വാഹനങ്ങളിൽ എത്തുന്നവർ ദേശീയപാതയുടെ ഇരുവശത്തുമുള്ള കാടുമൂടി കിടക്കുന്ന താഴ്ചയിലേക്ക് മാലിന്യം വലിച്ചെറിയുകയാണ്.അസഹ്യമായ ദുർഗന്ധം കാരണം പരിസരത്തെ കച്ചവടക്കാരും വീട്ടുകാരും സഹിക്കെട്ടിരിക്കുകയാണ്. വീടുകൾ, ഹോട്ടലുകൾ, കോഴിക്കടകൾ തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് മാലിന്യങ്ങൾ ഇവിടേക്ക് എത്തുന്നത്. കെ.പി റോഡിൽ നഗരം മുതൽ രണ്ടാംകുറ്റി ജങ്ഷൻ വരെ ഇതു തന്നെയാണ് സ്ഥിതി. ഭക്ഷ്യാവശിഷ്ടങ്ങൾ മൂലം തെരുവ് നായ്ക്കളുടെ ആവാസ കേന്ദ്രമായി റോഡുകൾ മാറുന്നതിനും കാരണമായി. നായകൾ പെരുകുന്നത് കാൽനട യാത്രികരുടെ സുരക്ഷിതത്വത്തെയാണ് ബാധിക്കുന്നത്. രാത്രിയിൽ തെരുവ്‌നായ്ക്കൾ കുറുകെ ചാടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. കരിപ്പുഴ കനാൽ അടക്കമുള്ള തോടുകളും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിട്ടുണ്ട്. ദേശീയപാതയിൽ പാലത്തിന് സമീപം, കൊറ്റുകുളങ്ങര, കെ.പി. റോഡിൽ റെയിൽവേ മേൽപാലത്തിന് സമീപം എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിച്ചിരുന്നത്. ഇവ പിന്നീട് പ്രവർത്തന രഹിതമായി. പരിശോധന കർശനമായ സമയങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് ഒരു പരിധി വരെ തടയാൻ കഴിഞ്ഞിരുന്നു. അധികൃതരും ഉദ്യോഗസ്ഥരും ആലസ്യത്തിലാണ്ടതാണ് മാലിന്യ നിക്ഷേപകർക്ക് സൗകര്യമായത്. ചിത്രം: APLKY1KYLM കായംകുളം കെ.എസ്.ആർ.ടി.സി പരിസരത്തെ ദേശീയ പാതയോരത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
