Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 5:31 AM IST Updated On
date_range 1 Feb 2022 5:31 AM ISTആലപ്പുഴ ബൈപാസിൽ നിരീക്ഷണ കാമറ സ്ഥാപിക്കുമെന്ന് എം.എൽ.എ
text_fieldsbookmark_border
ആലപ്പുഴ: അമിതവേഗം മൂലം അപകടങ്ങളും അപകട മരണങ്ങളും ആലപ്പുഴ ബൈപാസിൽ പതിവാകുന്ന സാഹചര്യത്തിൽ പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. സുരക്ഷ -വേഗ റഡാർ കാമറകളാണ് സ്ഥാപിക്കുന്നത്. ആലപ്പുഴ ബൈപാസിലെ അപകടസാധ്യത സ്ഥലങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈപാസ് തുറന്നതിനുശേഷം 13 ജീവനാണ് ബൈപാസിൽ പൊലിഞ്ഞത്. കൊമ്മാടി, കളർകോട്, വനിത-ശിശു ആശുപത്രി എന്നിങ്ങനെ ബൈപാസിലെ മൂന്ന് കേന്ദ്രത്തിലായി ആറ് കാമറകളടങ്ങുന്ന മൂന്ന് യൂനിറ്റിലായി ആകെ 18 കാമറകളാണ് സ്ഥാപിക്കുന്നത്. ഓരോ യൂനിറ്റിനും ഏകദേശം 60 ലക്ഷം രൂപയിലധികം ചെലവ് വരും. പദ്ധതിക്ക് ആകെ രണ്ടുകോടിയിലേറെ രൂപയാണ് ചെലവ്. റോഡ് സേഫ്റ്റി ഫണ്ട് ലഭ്യമാക്കി കെൽട്രോൺ വഴിയാണ് കാമറകൾ സ്ഥാപിക്കുന്നത്. ഇതോടൊപ്പം വേഗം നിയന്ത്രിക്കാൻ ആവശ്യമായ സജ്ജീകരണവും ഒരുക്കുമെന്നും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ മുഴുവൻ നടപടിയും ചെയ്യുമെന്നും എം.എൽ.എ പറഞ്ഞു. കഴിഞ്ഞ ദിവസം 13 വയസ്സുകാരി ദിയ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. ഇതിന് പുറമെ കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെ വാഹനാപകടങ്ങളും ബൈപാസിൽ സംഭവിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പ് ജോയന്‍റ് ആർ.ടി.ഒ കെ.സി. ആന്റണി, മോട്ടോർ വാഹന ഇൻസ്‌പെക്ടർ ശരത് സേനൻ, ദേശീയ പാത അതോറിറ്റി റെസിഡന്‍റ് എൻജിനീയർ സ്വപ്ന എന്നിവർ എം.എൽ.എക്ക് ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story