Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 5:29 AM IST Updated On
date_range 29 Jan 2022 5:29 AM ISTബൈപാസിലെ അപകടങ്ങൾ: സുരക്ഷ നടപടി സ്വീകരിക്കണമെന്ന് ജി. സുധാകരൻ
text_fieldsbookmark_border
ആലപ്പുഴ: ബൈപാസിൽ അപകടങ്ങൾ വർധിക്കുന്നത് ഗതാഗത വകുപ്പ് സുരക്ഷ നടപടി സ്വീകരിക്കാത്തതിനാലെന്ന് മുൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. കഴിഞ്ഞദിവസം ബൈപാസിൽ അപകടത്തിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ദയ (11) മരിച്ചതടക്കം ചൂണ്ടിക്കാട്ടി അടിയന്തര സുരക്ഷ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സുധാകരൻ കലക്ടർ എ. അലക്സാണ്ടറിന് കത്തുനൽകി. ദയയുടെ വീട് സന്ദർശിച്ച സുധാകരന് പിതാവ് ജയ്മോൻ നൽകിയ പരാതിയും സ്വന്തം കത്തിനൊപ്പം സുധാകരൻ കലക്ട്രേറ്റിൽ എത്തി കൈമാറി. റോഡ് സുരക്ഷ അതോറിറ്റിയും ദേശീയപാത അതോറിറ്റിയും സുരക്ഷ നടപടികളിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നാണ് കത്തിലെ വിമർശനം. ആർ.ടി.ഒയും മറ്റ് ഉദ്യോഗസ്ഥരുമായി സ്ഥലം സന്ദർശിച്ച ശേഷം അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് കലക്ടർ ഉറപ്പ് നൽകി. ഇരവുകാട്, കൊമ്മാടി, കളർകോട് ജങ്ഷൻ തുടങ്ങിയ മേഖലകളിൽ സന്ദർശനം നടത്തിയ കലക്ടർ ബൈപാസിലെ അപകടമേഖലകളിൽ സുരക്ഷക്കും മുന്നറിയിപ്പിനും അടിയന്തര ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പിന്നീട് നിർദേശം നൽകി. ദേശീയപാത വിഭാഗത്തിനാണ് നിർദേശം. ബൈപാസിൽ അതിവേഗത്തിലെത്തുന്ന വാഹനങ്ങളെ നിരീക്ഷിക്കാൻ കാമറകൾ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ട്. ഇതിനുമുമ്പ് അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. മാളികമുക്ക്, ഇരവുകാട് എന്നിവിടങ്ങളിലെ വളവുകളുടെ സമീപത്ത് സ്പീഡ് ബ്രേക്കറുകൾ സജ്ജീകരിക്കും. ജങ്ഷനുകളിൽ സുഗമമായ ഗതാഗതത്തിന് തടസ്സമാകുന്ന ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിക്കും. കൊമ്മാടിയിൽനിന്ന് ബൈപാസിലേക്ക് പ്രവേശിക്കുന്നിടത്ത് ഇടതുഭാഗത്തെ സർവിസ് റോഡ് ഉപയോഗക്ഷമമാക്കാനും കലക്ടർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story