Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 5:28 AM IST Updated On
date_range 24 Jan 2022 5:28 AM ISTമണ്ണ് കൊണ്ടുപോകുന്ന ലോറികൾ നിയമം ലംഘിക്കുന്നു
text_fieldsbookmark_border
ചെങ്ങന്നൂർ: നഗരസഭ പ്രദേശത്തുകൂടി മണ്ണുമായി പോകുന്ന ലോറികളുടെ നിയമലംഘനം കർശനമായി നിയന്ത്രിക്കണമെന്ന ആവശ്യമുയരുന്നു. പത്തനംതിട്ട ജില്ലയിലെ വല്ലനയിൽനിന്നുമാണ് നൂറുകണക്കിന് ലോഡ് മണ്ണ് ചെങ്ങന്നൂർ വഴി വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നത്. നിയമാനുസൃത പാസ് ഉണ്ടെന്ന പേരിൽ നിയമം ലംഘിച്ചാണ് മണ്ണ് കൊണ്ടുപോകുന്നത്. ടോറസ്പോലെ വലിയ വാഹനങ്ങളിൽ അമിത ലോഡ് മണ്ണാണ് നിർമാണപ്രവർത്തനങ്ങൾക്കും നിലംനികത്തലിനുമടക്കം ഉപയോഗിക്കുന്നത്. അമിതഭാരം കയറ്റിയ ലോറികൾ ഇടതടവില്ലാതെ കടന്നുപോകുന്നതിനാൽ അത്യാധുനിക രീതിയിൽ നിർമിച്ച പല റോഡുകളും ഇടിഞ്ഞു താഴ്ന്നുപോവുകയും റോഡിൽ കുഴികൾ രൂപപ്പെടുകയും ചെയ്യുന്നു. റോഡുകൾ പലതും വൈകാതെ പൂർണമായും തകരാൻ സാധ്യതയുണ്ട്. വാഹനങ്ങൾക്ക് മുകളിൽ മണ്ണ് കൃത്യമായി മൂടാതെ കൊണ്ടുപോകുന്നതിനാൽ അപകടങ്ങളും പതിവാണ്. റോഡിന് ഇരുവശവും താമസിക്കുന്നവർക്ക് പൊടിശല്യവും പതിവാണ്. വാഹനങ്ങളിൽ നിന്ന് റോഡിൽ വീഴുന്ന മണ്ണിൽ തെന്നി വീണ് ഇരു ചക്ര വാഹനങ്ങൾ മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരുടെ കണ്ണിൽ പൊടിവീണുള്ള അപകടങ്ങൾ വേറെയും. മണ്ണ് കയറ്റിയ ശേഷവും ലോഡ് ഇറക്കിയ ശേഷവും അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾ അപകടങ്ങൾ ഉണ്ടാക്കുന്നു. വല്ലനയിൽനിന്ന് ഇനിയും ആയിരക്കണക്കിന് ലോഡ് മണ്ണാണ്ണ് സർക്കാറിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്കുമാത്രം കൊണ്ടുപോകാനുള്ളത്. ഈ മണ്ണുകൂടി കൊണ്ടുപോയി കഴിയുമ്പോൾ എം.സി റോഡ്, ചെങ്ങന്നൂർ-കോഴഞ്ചേരി റോഡ്, ഐ.ടി.ഐ-കിടങ്ങന്നൂർ റോഡ്, അങ്ങാടിക്കൽ-പുത്തൻകാവ് റോഡ് എന്നീ റോഡുകൾ ഗതാഗത യോഗ്യമല്ലാതായി തീരുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ചെറിയ വാഹനങ്ങളിൽ മണ്ണ് കൊണ്ടുപോകാനും റോഡിലേക്ക് മണ്ണ് വീഴാതെയുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് പൊതുജനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താൻ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ മുൻ ചെയർമാൻ കെ. ഷിബു രാജൻ കലക്ടർ, ആർ.ഡി.ഒ, ഡിവൈ.എസ്.പി എന്നിവർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
