Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2022 5:28 AM IST Updated On
date_range 20 Jan 2022 5:28 AM ISTചളി അടിഞ്ഞ് കീരിക്കാട് ജെട്ടി; അടുക്കാനാകാതെ ബോട്ടുകൾ
text_fieldsbookmark_border
-വള്ളങ്ങൾക്കും ക്ലേശം; പ്രതാപകാലത്ത് 100 വള്ളം; ഇപ്പോൾ 30 മുതുകുളം: തോണി യാത്രയ്ക്കും കായൽ മത്സ്യം വാങ്ങാനുമായി ഒട്ടേറെപ്പേർ എത്തുന്ന കീരിക്കാട് ജെട്ടിയോട് അധികാരികൾക്ക് അവഗണന. ആറാട്ടുപുഴ രാമഞ്ചേരി കടവിൽനിന്ന് കായംകുളം -ഹരിപ്പാട് മേഖലകളിലേക്ക് പോകാൻ യാത്രക്കാർ മുൻകാലങ്ങളിൽ പൂർണമായും ആശ്രയിച്ചിരുന്നത് ഈ കടവിനെയാണ്. കൊച്ചി ജെട്ടി പാലം വന്നതോടെയാണ് കീരിക്കാട് ജെട്ടി അവഗണിക്കപ്പെട്ടത്. യാത്രക്കാർക്ക് വള്ളത്തിൽ കയറാനുള്ള കടത്ത് പാലം നവീകരിക്കുന്നതിൽ വീഴ്ച വരുത്തി. തീരദേശത്തെ മറ്റ് ജെട്ടികൾ നവീകരിക്കാൻ പണം അനുവദിച്ചപ്പോഴും കീരിക്കാട് ജെട്ടിയെ ഒഴിവാക്കി. ഇപ്പോൾ ജെട്ടിയിൽ മത്സ്യ വള്ളങ്ങൾക്കും യാത്രാ ബോട്ടുകൾക്കും അടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. ചളി അടിഞ്ഞ് കൂടിയതാണ് പ്രധാന തടസ്സം. കൊല്ലം -ആലപ്പുഴ ബോട്ട് സർവിസുള്ള കായംകുളം കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ജെട്ടിയിൽനിന്ന് ബോട്ട് യാത്ര ചെയ്യാനുള്ള അവസരവും ഇല്ലാതാകുകയാണ്. ചളിയിൽ പുതയുന്നതിനാൽ മത്സ്യവള്ളങ്ങൾക്ക് പോലും കരയിലേക്ക് അടുക്കാൻ കഴിയുന്നില്ല. മുമ്പ് നൂറിലേറെ വള്ളങ്ങൾ മത്സ്യവുമായി ഈ കടവിൽ എത്തിയിരുന്നതാണ്. ഇപ്പോൾ അത് കഷ്ടിച്ച് 30 വള്ളമായി ചുരുങ്ങി. ചളി ഡ്രജ് ചെയ്ത് മാറ്റി ബോട്ടുകളും ഹൗസ് ബോട്ടുകളും മത്സ്യ വള്ളങ്ങളും അനായാസം തീരത്ത് എത്താൻ സൗകര്യമൊരുക്കിയാലെ ജെട്ടിയുടെ പഴയകാല പ്രതാപം വീണ്ടെടുക്കാൻ കഴിയൂ. ജെട്ടിയിലെ കടത്തുപാലം നവീകരിച്ച് യാത്ര സുരക്ഷിതമാക്കാനും നടപടി വേണം. കീരിക്കാട് ജെട്ടിയിൽനിന്ന് ആറാട്ടുപുഴ രാമഞ്ചേരിയിലേക്ക് വർഷങ്ങൾക്ക് മുമ്പ് ഒമ്പത് കടത്ത് സർവിസുണ്ടായിരുന്നു. ഇപ്പോഴിത് ഒന്ന് മാത്രം. കുട്ടികൾ സ്കൂളിൽ വരികയും പോകുകയും ചെയ്യുന്ന സമയം കണക്കാക്കി മാത്രമാണ് ഈ കടത്ത് സർവിസ് നടത്തുന്നത്. മറ്റ് സമയങ്ങളിൽ നിവാസികൾക്ക് ആറാട്ടുപുഴ ഭാഗത്തേക്ക് പോകണമെങ്കിൽ ആറ് കിലോമീറ്റർ ചുറ്റി കൊച്ചിയുടെ ജെട്ടി പാലം വഴി യാത്ര ചെയ്യണം. സ്കൂൾ സമയം കഴിഞ്ഞും രണ്ടോ മൂന്നോ കടത്തു സർവിസ് നടത്തിയാൽ ജനങ്ങൾക്ക് തീരപ്രദേശങ്ങളിലേക്ക് പോകുന്നതിനും അവിടെയുള്ളവർക്ക് കിഴക്കേ കരയിൽ എത്തുന്നതിനും ഉപകരിക്കും. കീരിക്കാട് ജെട്ടിയിൽനിന്ന് ഏഴ് ബസ് സർവിസുകൾ ഉണ്ടായിരുന്നതും ഒന്നായി ചുരുങ്ങി. കോവിഡ് രൂക്ഷമാകുംമുമ്പ് തന്നെ ജെട്ടിയിലേക്കുള്ള പല സർവിസും മുടങ്ങിയിരുന്നു. പത്തനംതിട്ട, അടൂർ, ഹരിപ്പാട്, ചെങ്ങന്നൂർ എന്നിവിടങ്ങളിലേക്ക് ഉണ്ടായിരുന്ന സർവിസുകൾ ചിലതാണ് നിർത്തലാക്കിയത്. തീരദേശത്ത് നിന്ന് കിഴക്കൻ മേഖലയിലേക്ക് പോകാനുള്ള സൗകര്യമാണ് ഇതോടെ ഇല്ലാതായത്. കായൽ മത്സ്യം വാങ്ങാനും മറ്റും കിഴക്കൻ മേഖലയിൽനിന്ന് എത്തിയിരുന്ന ഒട്ടേറെ പേർക്ക് സൗകര്യപ്രദമായിരുന്നു ബസ് സർവിസുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story