Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 5:28 AM IST Updated On
date_range 19 Jan 2022 5:28 AM ISTഎസ്.എൻ.ഡി.പി. പ്രതിഷേധം: എ.സി. റോഡിൽ മങ്കൊമ്പ് മേൽപാലം പണി നിർത്തി
text_fieldsbookmark_border
കുട്ടനാട്: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് മങ്കൊമ്പിൽ നിർമിക്കുന്ന മേൽപാലത്തിൻെറ പണി നിർത്തിവെച്ചു. കുട്ടനാട് എസ്.എൻ.ഡി.പി യോഗം പ്രവർത്തകരെത്തി തടഞ്ഞതിനെത്തുടർന്നാണിത്. യൂനിയൻ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന സ്ഥലത്തുകൂടി കടന്നുപോകുന്ന സെമി എലിവേറ്റഡ് ഹൈവേയുടെ നിർമാണം സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാത്തതിനെത്തുടർന്നാണ് പണി തടഞ്ഞതെന്ന് പ്രവർത്തകർ പറഞ്ഞു. വിഷയത്തിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെന്ന് യൂനിയൻ കൺവീനർ സന്തോഷ് ശാന്തി പറഞ്ഞു. കോടതി തീരുമാനം വരുന്നതുവരെ പണിനടത്താൻ അനുവദിക്കേണ്ടെന്നാണ് എസ്.എൻ.ഡി.പി പ്രവർത്തകരുടെ തീരുമാനം. മേൽപാലം നിർമാണവുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളുണ്ട്. മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, ചീഫ് സെക്രട്ടറി, എം.എൽ.എ, ഊരാളുങ്കൽ സൊസൈറ്റി എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയില്ല. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. മേൽപാലത്തിന് മതിയായ ഉയരവും സർവിസ് റോഡിന് മതിയായ വീതിയും ഇല്ലെന്നാണ് ആക്ഷേപം. യൂനിയൻ കൺവീനർ സന്തോഷ് ശാന്തിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചതോടെ ഊരാളുങ്കൽ സൊസൈറ്റി എൻജിനീയർമാർ അടക്കം യൂനിയൻ ഓഫിസിലെത്തി ചർച്ചനടത്തി. തുടർന്നാണ് പണി നിർത്തിവെക്കാൻ തീരുമാനിച്ചത്. വ്യാപാരി വ്യവസായി ഏകോപനസമിതി താലൂക്ക് ജനറൽ സെക്രട്ടറി റോയി നേല്ലാക്കുന്നേൽ, യൂത്ത്മൂവ്‌മെന്‍റ് യൂനിയൻ പ്രസിഡന്‍റ് കെ.പി. സുബീഷ്, വൈസ് പ്രസിഡന്‍റ് ടി.എസ്. ഷിനുമോൻ, സെക്രട്ടറി പി.ആർ. രതീഷ്,ടി.ആർ. അനീഷ്, കായൽപ്പുറം നവതി സ്മാരക ശാഖ പ്രസിഡന്‍റ് വിശ്വനാഥൻ അജി തുടങ്ങിയവർ പങ്കെടുത്തു. ചേർത്തല മേഖലയിൽ തണ്ണീർത്തടങ്ങൾ നികത്തുന്നു, തകൃതിയായി ചേർത്തല: വെള്ളക്കെട്ട് ഭീഷണി താൽക്കാലികമായി ഒഴിഞ്ഞത് മുതലെടുത്ത് ചേർത്തല താലൂക്കിൽ തണ്ണീർത്തടങ്ങളുടെ നികത്ത് തകൃതി. ഒന്നരമാസം മുമ്പുവരെ വെള്ളക്കെട്ട് പ്രതിസന്ധി ഉയർത്തിയ പ്രദേശങ്ങളിലാണിത്. നഗരസഭയിൽ ഉൾപ്പെട്ട കരുവപ്രദേശം, തണ്ണീർമുക്കം പഞ്ചായത്തിലെ മണവേലി, വയലാർ എന്നിവിടങ്ങളിലാണ് നികത്തിനെതിരെ പരാതി ഉയർന്നത്. പ്രതിഷേധം ഒഴിവാക്കാൻ രാത്രിയിലടക്കമാണ് നികത്തുന്നത്. പകൽസമയം പൂഴിയുമായെത്തുന്ന വാഹനങ്ങൾ പലയിടങ്ങളിലായിട്ട് രാത്രി ഒരേ സമയം സ്ഥലത്തെത്തിച്ചാണ് പ്രവൃത്തി. സ്വകാര്യ സ്ഥലങ്ങളിലെ ചെറുതോടുകളടക്കമാണ് നികത്തുന്നത്. അധികാരികളിൽനിന്ന് അനുമതിയുണ്ടെന്നും പുരയിടമായ സ്ഥലത്താണ് പൂഴിയിട്ടുയർത്തുന്നതെന്നുമാണ് സ്ഥലമുടമകളുടെ വാദം. മണവേലിയിൽ കഴിഞ്ഞ ദിവസം സ്വകാര്യ സ്ഥലത്ത് പൂഴിയുമായെത്തിയ വാഹനം പ്രദേശവാസികൾ തടഞ്ഞിരുന്നു. രേഖകളിൽ പുരയിടമാണെന്നും അംഗീകാരത്തോടെയാണ് പൂഴിയിടുന്നതെന്നുമാണ് സ്ഥലം ഉടമ പറയുന്നത്. എന്നാൽ, സ്ഥലത്തെ ചെറുതോടുകളടക്കം നികത്തുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും കഴിഞ്ഞ എട്ടുമാസം ഇവിടെ വലിയ വെള്ളക്കെട്ടായിരുന്നെന്നുമാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്. നീരൊഴുക്കു തടസ്സമാകുന്ന പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കടക്കം പരാതിയും നൽകി. നഗരപരിധിയിൽ ഉൾപ്പെട്ട കരുവയിൽഭാഗത്തും നിലംനികത്തുന്നതായി പരാതിയുണ്ട്. താലൂക്കിലെ പലപ്രദേശങ്ങളും കഴിഞ്ഞവർഷം മേയ് മുതൽ ഡിസംബർവരെ വെള്ളക്കെട്ടു ഭീഷണിയിലായിരുന്നു. പ്രാദേശിക രാഷ്ട്രീയപാർട്ടികളുടെ പിന്തുണ നിലംനികത്തലിനുണ്ടെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story