Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 5:30 AM IST Updated On
date_range 5 Jan 2022 5:30 AM ISTയുവാവിന് പൊലീസ് മർദനം: മുഖ്യമന്ത്രിക്ക് പരാതി
text_fieldsbookmark_border
അമ്പലപ്പുഴ: പുതുവർഷത്തലേന്ന് കർഫ്യൂ ലംഘനത്തിന്‍റെ പേരിൽ പൊലീസ് മർദനത്തിനിരയായ യുവാവ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം മാടവനത്തോപ്പ് പ്രകാശ് ബാബുവിന്‍റെ മകന്‍ അമല്‍ബാബുവാണ് (38) പുന്നപ്ര പൊലീസിനെതിരെ പരാതി നൽകിയത്. ഡി.ജി.പി, പൊലീസ് കംപ്ലയിൻറ് അതോറിറ്റി, മനുഷ്യാവകാശ കമീഷൻ, ജില്ല പൊലീസ് മേധാവി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. പരിക്കേറ്റ യുവാവ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിസംബർ 31ന് രാത്രി 9.30ന് സഹോദരിയെ ഭർതൃവീട്ടിലാക്കി ബൈക്കിൽ മടങ്ങിവരുമ്പോഴാണ് സംഭവം. വാഹനപരിശോധന നടത്തിയ പൊലീസ് കൈകാണിച്ചെങ്കിലും നിർത്തിയില്ല. തുടർന്ന് ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തിയശേഷം മർദിച്ചെന്നാണ് പരാതി. വഴിയിൽ വെച്ചും സ്റ്റേഷനിൽ വെച്ചും ലാത്തി ഉപയോഗിച്ച് മർദിച്ചതായും മൊബൈൽഫോൺ പിടിച്ചുവാങ്ങി നശിപ്പിച്ചതായും പരാതിയുണ്ട്. ബൈക്കില്‍നിന്നുള്ള വീഴ്ചയില്‍ കാൽ മുട്ടിന് പരിക്കേറ്റിട്ടും ചികിത്സ നല്‍കാന്‍ പൊലീസ് തയാറായില്ലെന്നും അമല്‍ബാബു പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിച്ചതിന്‍റെ പേരില്‍ കേസെടുത്തശേഷം പിറ്റേന്നാണ് ഇയാളെ പൊലീസ് വിട്ടയച്ചത്. കഴിഞ്ഞ ദിവസം രാവിലെ കാലിന് വീക്കം ഉണ്ടാവുകയും മത്സ്യത്തൊഴിലാളിയായ അമല്‍ബാബുവിന് ജോലിക്ക് പോകാനും കഴിയാതെ വന്നതോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വാഹനപരിശോധനക്കിടെ അമിതവേഗത്തിൽ ബൈക്ക് ഓടിച്ച് വീണാണ് പരിക്കേറ്റതെന്നും മർദിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി വേണം-അഡ്വ. ജോണ്‍സന്‍ എബ്രഹാം അമ്പലപ്പുഴ: യുവാവിനെ മര്‍ദിച്ച സംഭവത്തിലെ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ അഡ്വ. ജോണ്‍സന്‍ എബ്രഹാം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. യാത്രക്കാരനെ ഇത്തരത്തിൽ എറിഞ്ഞുവീഴ്ത്താനും മർദിക്കാനും പൊലീസിന് അവകാശമില്ല. മനുഷ്യാവകാശ ലംഘനമാണ് പൊലീസ് നടത്തിയതെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story