Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:35 AM IST Updated On
date_range 7 Nov 2021 5:35 AM ISTആലപ്പുഴ ബീച്ചില്‍ ശൗചാലയ സൗകര്യമൊരുക്കും
text_fieldsbookmark_border
ആലപ്പുഴ: കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്താനിടയുള്ള സാഹചര്യം കണക്കിലെടുത്ത് ആലപ്പുഴ ബീച്ചില്‍ അടിയന്തരമായി ശൗചാലയ സൗകര്യം ഏര്‍പ്പെടുത്താന്‍ കലക്ടർ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗം നിര്‍ദേശം നല്‍കി. നിലവില്‍ ഉപയോഗശൂന്യമായ ശൗചാലയങ്ങള്‍ ഉപയോഗയോഗ്യമാക്കുന്നതിന് തുറമുഖവകുപ്പ്, നഗരസഭ, ശുചിത്വമിഷന്‍, ഡി.ടി.പി.സി എന്നിവ സംയുക്തമായി നടപടികള്‍ സ്വീകരിക്കണം. പ്രത്യേക സ്ഥലം കണ്ടെത്തി ജില്ലയിലെ തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കുന്നതിന് പദ്ധതി തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ മൃഗസംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്തി. ബീച്ചിലെ ൈഫ്ല ഓവറിന് താഴെയുള്ള തെരുവുവിളക്കുകളുടെ തകരാര്‍ ഉടന്‍ പരിഹരിക്കാനും ദേശീയപാതയില്‍ കൃഷ്ണപുരം മുതല്‍ അരൂര്‍വരെ എല്ലാ തെരുവുവിളക്കുകളും തെളിക്കുന്നതിന് നടപടി സ്വീകരിക്കാനും കെ.എസ്.ഇ.ബിക്ക് നിർദേശം നല്‍കി. സര്‍ക്കാര്‍ സേവനം കൂടുതല്‍ ജനകീയമാക്കുന്നതിന് ലക്ഷ്യമിടുന്ന എൻെറ ജില്ല മൊബൈല്‍ ആപ്ലിക്കേഷന്‍ എല്ലാ ജില്ലതല ഉദ്യോഗസ്ഥരും ഡൗണ്‍ലോഡ് ചെയ്യണം. ജനങ്ങളിൽനിന്നുള്ള പരാതികളില്‍ സമയബന്ധിതമായി തുടര്‍നടപടി സ്വീകരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. ദുര്‍ബലവിഭാഗങ്ങള്‍ക്കായുള്ള പ്രത്യേക പദ്ധതികളുടെ നിർവഹണം വേഗത്തിലാക്കണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് വിതരണം, പഠനമുറി, മെറിറ്റോറിയസ് സ്‌കോളര്‍ഷിപ് എന്നിവക്ക് പ്രത്യേക പരിഗണന നല്‍കണം. അന്ധകാരനഴി പാലത്തിൻെറ അപ്രോച് റോഡ് നിര്‍മാണം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പിന് നിർദേശം നല്‍കി. കരുതാം കുരുന്നിനെ എന്ന പേരില്‍ ജില്ലയിലെ അങ്കണവാടികളെക്കുറിച്ച് ജില്ല പ്ലാനിങ് ഓഫിസ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടി ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണം. അങ്കണവാടികളില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ ജല്‍ജീവന്‍ മിഷനുമായി സഹകരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി പദ്ധതികള്‍ തയാറാക്കി നടപ്പാക്കണമെന്നും വികസന സമിതി നിർേദശം നല്‍കി. ജനപ്രതിനിധികള്‍, ജില്ല പ്ലാനിങ് ഓഫിസര്‍ സത്യപ്രകാശ്, വിവിധ വകുപ്പുകളുടെ ജില്ല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story