Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 6:35 PM GMT Updated On
date_range 17 Aug 2022 6:35 PM GMTവെള്ളപ്പൊക്ക ദുരിതത്തിന് പിന്നാലെ ക്ഷീരകർഷകർക്ക് തിരിച്ചടിയായി കാലിത്തീറ്റ വിലവർധന
text_fieldsbookmark_border
കുട്ടനാട്: വെള്ളപ്പൊക്കം ദുരിതം വിതച്ചതിന് പിന്നാലെ കാലിത്തീറ്റ വിലവർധനയും ക്ഷീരകർഷകർക്ക് ഇരുട്ടടിയായി. മഴയിലും വെള്ളത്തിലും വയ്ക്കോൽ നഷ്ടമായതിനൊപ്പം തീറ്റപ്പുല്ലിന് ക്ഷാമവും നേരിടുന്നതോടെ കർഷകർ പ്രതിസന്ധിയിലാണ്. 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റക്ക് ഒരുമാസം മുമ്പ് 1250 രൂപയായിരുന്നത് ഇപ്പോൾ 1370 രൂപയായി. പൊതുവിപണിയിൽ കാലിത്തീറ്റക്ക് 1370 രൂപ വാങ്ങുമ്പോൾ സർക്കാർ നൽകുന്ന മിൽമ തീറ്റക്കും 1370 രൂപതന്നെയാണ്. മുമ്പ് സബ്സിഡി നൽകിയാണ് കാലിത്തീറ്റ വിതരണം ചെയ്തിരുന്നത്. ഇപ്പോൾ മറ്റു മിൽമ ഉൽപന്നങ്ങൾ വാങ്ങാനുള്ള കൂപ്പണാണ് നൽകുന്നത്. കർഷകൻ 1370 രൂപ നൽകി ഒരു ചാക്ക് മിൽമ കാലിത്തീറ്റ വാങ്ങുമ്പോൾ 100 രൂപയുടെ ഒരു കൂപ്പൺ ലഭിക്കും. പിന്നീട് അതുപയോഗിച്ച് മിൽമ ഉൽപന്നങ്ങൾ വാങ്ങാം. മാസത്തിൽ അഞ്ചും എട്ടും ചാക്ക് വാങ്ങുന്ന സാധാരണക്കാരായ കർഷകർക്ക് കൂപ്പൺ നൽകുന്നത് ഗുണം ചെയ്യുന്നില്ലെന്നും വില കുറച്ച് കാലിത്തീറ്റ നൽകുകയുമാണ് വേണ്ടതെന്നും കർഷകർ പറയുന്നു. ക്ഷീരസംഘത്തിൽ പാൽ അളക്കുന്ന കർഷകരെ കൂടാതെ ഉപജീവനത്തിനായി കന്നുകാലികളെ വളർത്തുന്ന ഒട്ടേറെപ്പേരുണ്ട്. ഇവരുടെ നഷ്ടം കണക്കാക്കിയിട്ടില്ല. ദിവസങ്ങളോളം വെള്ളം ഇറങ്ങാതെ കിടന്നതിനാൽ തീറ്റപ്പുൽ നശിച്ചു. ആകെയുള്ള ആശ്വാസം തരിശുനിലങ്ങളിൽനിന്ന് ലഭിക്കുന്ന കടകലും പുല്ലുമാണ്. ഇത് ഒരു ദിവസം ചെത്തിയെടുക്കാൻ 1000 രൂപ കൂലി നൽകണം. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വയ്ക്കോൽ, പുല്ല് എന്നിവ നഷ്ടമായപ്പോൾ സർക്കാർ വയ്ക്കോലും തീറ്റപ്പുല്ലും എത്തിച്ചു നൽകിയിരുന്നു. സൗജന്യമായി കാലിത്തീറ്റയും നൽകി. 2018ലെ പ്രളയത്തിൽ കന്നുകാലികൾ, വയ്ക്കോൽ, കാലിത്തൊഴുത്ത് എന്നിവ നഷ്ടമായ ക്ഷീരകർഷകരിൽ പലർക്കും ഇൻഷുറൻസ് ആനുകൂല്യം ഇനിയും ലഭിച്ചിട്ടില്ല.
Next Story