Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:38 AM IST Updated On
date_range 5 Aug 2022 12:38 AM ISTഅരൂരിലേത് ദേവസ്വം ഭൂമിയല്ല; റവന്യൂ പുറമ്പോക്ക്
text_fieldsbookmark_border
അരൂർ: അരൂരിൽ പൊലീസ് സ്റ്റേഷൻ നിർമിക്കാൻ കണ്ടെത്തിയ സ്ഥലം പുറമ്പോക്ക് ഭൂമിയെന്ന് റവന്യൂ രേഖ. സെന്‍റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ദേശീയപാതക്കരികിൽ സ്ഥിതിചെയ്യുന്ന സ്ഥലത്തെച്ചൊല്ലി അവകാശത്തർക്കം ഉടലെടുത്ത സാഹചര്യത്തിൽ നടന്ന പരിശോധനയിലാണ് സ്ഥലം റവന്യൂ പുറമ്പോക്കെന്ന് വ്യക്തമായത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നിലപാടിൽ ഹിന്ദു ഐക്യവേദി, ഭൂമി സംരക്ഷണ നീക്കവുമായി രംഗത്തെത്തിയിരുന്നു. പൊലീസ് സ്റ്റേഷൻ അരൂരിൽ പണിയാൻ ഭൂമി കണ്ടെത്താൻ വർഷങ്ങളായി നെട്ടോട്ടമോടുന്ന ഗ്രാമപഞ്ചായത്തിനും എം.എൽ.എക്കും ഭൂമിയുടെ ഉടമാവകാശം തെളിഞ്ഞത് ആശ്വാസമാണ്. അരൂർ മുക്കത്ത് കൈതപ്പുഴ കായലിനരികിൽ വ്യവസായ വകുപ്പിന്റെ വാടകക്കെട്ടിടത്തിൽ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന അരൂർ പൊലീസ് സ്റ്റേഷൻ കെട്ടിടം തകർന്നതിനെ തുടർന്ന് ചന്തിരൂരിലേക്ക് മാറ്റിയിരിക്കുകയാണ്. സ്റ്റേഷൻ അരൂരിൽ നിർമിക്കാൻ ആഭ്യന്തര വകുപ്പ് തുക അനുവദിച്ചെങ്കിലും സ്ഥലം കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. പഞ്ചായത്തുവക എരിയകുളം നികത്തി പൊലീസ് സ്റ്റേഷൻ പണിയാനുള്ള നീക്കം ബഹുജനരോഷത്തെ തുടർന്ന് തടസ്സപ്പെട്ടു. സ്ഥലങ്ങൾ നിരവധി ഉണ്ടെങ്കിലും സ്ഥലം പൊലീസ് സ്റ്റേഷന് വേണ്ടി അനുവദിക്കാൻ വ്യവസായ വകുപ്പും തയാറായില്ല. ചന്തിരൂർ സഹകരണ സംഘത്തിന്‍റെ വാടകക്കെട്ടിടത്തിൽ ഇല്ലായ്മകൾക്ക് നടുവിലാണ് നിലവിൽ സ്റ്റേഷൻ പ്രവർത്തനം. ഈ സാഹചര്യത്തിലാണ് വർഷങ്ങളായി വെറുതെ കിടക്കുന്ന സ്ഥലത്ത് സ്റ്റേഷൻ നിർമിക്കാൻ ആഭ്യന്തര വകുപ്പ് നീക്കം തുടങ്ങിയത്. പുറമ്പോക്ക് ഭൂമിയാണെന്ന് റവന്യൂ രേഖകളിൽ തെളിഞ്ഞതോടെ സ്റ്റേഷൻ നിർമാണത്തിന് വേഗം കൂടിയേക്കും. ചിത്രം : അരൂർ പൊലീസ് സ്റ്റേഷൻ പണിയാൻ കണ്ടെത്തിയ സ്ഥലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
