Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:28 AM IST Updated On
date_range 25 Jun 2022 5:28 AM ISTവരും ജില്ലകൾ തോറും രാപ്പാർക്കാൻ സ്ത്രീകൾക്കും കുട്ടികൾക്കുമായി 'എന്റെ കൂട്'
text_fieldsbookmark_border
മാർച്ച് 31 വരെ 23,902 സ്ത്രീകൾ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തി ആലപ്പുഴ: നഗരങ്ങളിൽ രാത്രിയിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി താമസിക്കുന്നതിനുള്ള 'എന്റെ കൂട്' പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനം. വനിത-ശിശു വികസനവകുപ്പിന് കീഴിലാണ് 'എന്റെ കൂട്' പ്രവർത്തനം. സ്ത്രീകൾ, പെൺകുട്ടികൾ, 12 വയസ്സിനുതാഴെയുള്ള ആൺകുട്ടികൾ എന്നിവർക്കാണിവിടെ പ്രവേശനം. മാർച്ച് 31 വരെ 23,902 സ്ത്രീകളാണ് കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 19,885 പേർ തിരുവനന്തപുരത്തും 4,017 പേർ കോഴിക്കോട്ടുമാണ് താമസത്തിനെത്തിയത്. 2015-ൽ കോഴിക്കോട് ജില്ലയിലാണ് 'എന്റെ കൂട്' തുടങ്ങിയത്. 2018-ൽ തിരുവനന്തപുരത്ത് തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലും തുടങ്ങി. എറണാകുളത്ത് കേന്ദ്രമൊരുക്കുന്ന പ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. വനിത-ശിശു വികസനവകുപ്പിന്റെ ജില്ല ഓഫിസിന് സമീപത്താണ് എറണാകുളത്തെ എന്‍റെ കൂട് പ്രവർത്തനം തുടങ്ങുക. ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലും തുടർന്ന് മറ്റ് ജില്ല കേന്ദ്രങ്ങളിലോ ജില്ലയിലെ പ്രധാന പട്ടണത്തിലോ 'എന്‍റെ കൂട്' സജ്ജമാകും. തിരുവനന്തപുരത്തും കോഴിക്കോടും 50 പേർക്ക് വീതം തങ്ങാനാണ് സൗകര്യമുള്ളത്. നഗരങ്ങളിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതകേന്ദ്രം കണ്ടെത്താൻ കഴിയാതെവരാറുണ്ട്. മറ്റ് സ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് സുരക്ഷിതമായി തങ്ങാൻ കഴിയുന്നിടമായി 'എന്റെ കൂട്' മാറുന്നതിനാണ് പദ്ധതിയെന്ന് അധികൃതർ പറഞ്ഞു. അശരണരായ വനിതകൾക്കാണ് താമസത്തിന് മുൻഗണന. കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാണ് പ്രവേശനം നേടേണ്ടത്. സമയം വൈകീട്ട് 6.30 മുതൽ പിറ്റേന്ന് രാവിലെ 7.30 വരെയാണ്. ഈ സമയത്ത് സുരക്ഷിതമായി 'എന്റെ കൂട്ടി'ൽ വിശ്രമിക്കാം. മാസത്തിൽ പരമാവധി മൂന്നുദിവസത്തേക്കാണ് സൗജന്യപ്രവേശനം. അടിയന്തരസാഹചര്യങ്ങളിൽ, കൂടുതൽ ദിവസം താമസിക്കേണ്ടിവന്നാൽ അനുവദിക്കും. എന്നാൽ, ദിവസം 150 രൂപ വീതം നൽകേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story