Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:31 AM IST Updated On
date_range 15 Jun 2022 5:31 AM ISTമടവീഴ്ച ദുരിതം പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കണം -മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
ആലപ്പുഴ: പൊതുജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിച്ച തുക അവർക്ക് പ്രയോജനപ്പെടുന്നുണ്ടോയെന്ന് പുനരവലോകനം ചെയ്യാൻ വിവിധ സർക്കാർ വകുപ്പുകൾ തയാറാകണമെന്ന് മനുഷ്യാവകാശ കമീഷൻ. കൈനകരി പഞ്ചായത്തിലെ 14, 15 വാർഡുകളിൽ ഉൾപ്പെട്ട കനകാശ്ശേരി, മീനപ്പള്ളി, വലിയകരി പാടശേഖരങ്ങളിൽ സ്ഥിരമായുണ്ടാകുന്ന മടവീഴ്ച കാരണം ജനജീവിതം ദുരിത പൂർണമാകുന്നതിനെതിരെ ബിജുകുമാർ സമർപ്പിച്ച പരാതിയിലാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ നിർദേശം. മടവീഴ്ച കാരണം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ഇത് ഒരു മാനുഷിക പ്രശ്നമായി കണക്കാക്കണം. കുട്ടനാട് തഹസിൽദാർ, കൈനകരി പഞ്ചായത്ത് സെക്രട്ടറി, കൃഷി, ഇറിഗേഷൻ മേധാവികൾ എന്നിവരുടെ അടിയന്തര യോഗം കലക്ടർ വിളിച്ച് ചേർക്കണമെന്നും നിർദേശിച്ചു. മട വീഴ്ച കാരണം ദുരിതം അനുഭവിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുള്ളതായി കൈനകരി പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. വലിയ തുക വേണ്ടിവരുമെന്നതിനാൽ തങ്ങൾക്ക് പ്രവൃത്തി നിർവഹിക്കാൻ കഴിയില്ലെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മട വീഴ്ച തടയാനുള്ള പ്രവർത്തനങ്ങൾ 2020 മുതൽ ആരംഭിച്ചതായി കുട്ടനാട് വികസന ഡിവിഷനൽ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. കനകശ്ശേരി, വലിയകരി പാടശേഖരങ്ങളുടെ പുറംബണ്ട് കൽകെട്ട് ഉപയോഗിച്ച് ബലപ്പെടുത്താൻ 4.5 കോടിയുടെയും 8.3 കോടിയുടെയും അടങ്കൽ തുകക്ക് ടെൻഡർ ചെയ്തിട്ടുണ്ട്. കനകശ്ശേരിയിലെ നിർമാണ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. വലിയകരി പ്രവൃത്തിയുടെ ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്. കനകശ്ശേരി പാടശേഖരത്തിൽ നിർമിക്കേണ്ട സംരക്ഷണ ഭിത്തി ഡിസൈൻ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടിലുണ്ട്. കൃഷി, ഇറിഗേഷൻ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് കമീഷൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story