Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:39 AM IST Updated On
date_range 21 May 2022 5:39 AM ISTറോഡിൽ അടിഞ്ഞ മണൽ നീക്കിയില്ല, ഗതാഗതം മുടങ്ങിയിട്ട് മൂന്ന് ദിവസം
text_fieldsbookmark_border
ആറാട്ടുപുഴ: കടലാക്രമണത്തെ തുടർന്ന് റോഡിൽ അടിഞ്ഞ മണൽ നീക്കംചെയ്യാത്തത് ഗതാഗതത്തെ ബാധിച്ചു. തൃക്കുന്നപ്പുഴ- വലിയഴീക്കൽ തീരദേശ റോഡിൽ വലിയഴീക്കൽ ഭാഗത്താണ് 200 മീറ്ററോളം സ്ഥലത്ത് റോഡ് മണ്ണിനടിയിലായത്. ഇതുവഴി ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. രണ്ടുദിവസമായി ഈ പ്രശ്നം നിലനിൽക്കുകയാണ്. പ്രധാന സഞ്ചാര പാതയായിട്ടും ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടിയില്ല. വടക്ക് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് വലിയഴീക്കൽ പാലത്തിലേക്ക് കയറാൻ കഴിയാത്ത സാഹചര്യമാണ്. ഹരിപ്പാട്- കരുനാഗപ്പള്ളി റൂട്ടിലെ ബസുകൾ പാലത്തിന് 200 മീറ്റർ വടക്ക് മാറി സർവിസ് അവസാനിപ്പിക്കുകയാണ്. കരുനാഗപ്പള്ളി ഭാഗത്തുനിന്ന് ഹരിപ്പാടിന് വരേണ്ട ബസുകൾ പാലം കടന്ന് ലൈറ്റ് ഹൗസിന് സമീപം ആളെയിറക്കി തിരികെ പോകുന്നു. ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത തരത്തിൽ റോഡ് മണ്ണുമൂടി കിടക്കുകയാണ്. സാഹസപ്പെട്ട് റോഡ് കടക്കാൻ ശ്രമിച്ച നിരവധി വാഹനങ്ങൾ മണ്ണിൽ താഴ്ന്നു. പ്രശ്നം അറിയാതെ ദൂരെ സ്ഥലങ്ങളിൽനിന്നും വാഹനങ്ങളിൽ വന്നവർക്ക് തിരികെ പോകേണ്ടി വന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിലെ കടലാക്രമണത്തിലാണ് റോഡിലേക്ക് മണ്ണ് അടിച്ചു കയറിയത്. വെള്ളവും കെട്ടിനിൽക്കുന്നുണ്ട്. വ്യാഴാഴ്ച കടൽ കുറച്ച് അടങ്ങിയിരുന്നു. കാലവർഷം ശക്തിപ്രാപിക്കുന്നതോടെ കടലാക്രമണം വീണ്ടും രൂക്ഷമാകും. യുദ്ധകാലാടിസ്ഥാനത്തിൽ തീരസംരക്ഷണത്തിന് നടപടിയുണ്ടായില്ലെങ്കിൽ തീരദേശ റോഡ് കടലെടുത്തു പോകാൻ സാധ്യത ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
