Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:31 AM IST Updated On
date_range 13 May 2022 5:31 AM ISTനൂറനാട് പള്ളിമുക്ക് ജങ്ഷനിൽ അപകടക്കെണിയായി റോഡിലെ കുഴി
text_fieldsbookmark_border
ചാരുംമൂട്: ദിനേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന നൂറനാട് പള്ളിമുക്ക് ജങ്ഷനിൽ അപകടക്കെണി. കായംകുളം -പുനലൂർ റോഡിൽനിന്ന് കൊല്ലം ജില്ലയിലെ ശൂരനാട്, ആനയടി, ശാസ്താംകോട്ട, കൊല്ലം ഭാഗത്തേക്കും തിരുവനന്തപുരം അടക്കം പ്രദേശങ്ങളിലേക്കും എളുപ്പം എത്താൻ യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന റോഡാണ് പള്ളിമുക്ക്- പണയിൽ- ആനയടി റോഡ്. ഈ റോഡിന്‍റെ പള്ളിമുക്ക് ജങ്ഷനിലാണ് യാത്രക്കാർക്ക് ഭീഷണിയായി അപകടക്കെണിയുള്ളത്. കെ.പി റോഡിൽനിന്ന് ആനയടി റോഡ് തുടങ്ങുന്ന ഭാഗത്തെ ടാറിങ് പൂർണമായും ഇളകിമാറിയ അവസ്ഥയിലാണ്. ഇരുചക്ര വാഹനങ്ങൾ കുഴികളിൽ വീണ് യാത്രക്കാർക്ക് പരിക്കുപറ്റുന്നത് നിത്യസംഭവമായി മാറി. ജലവിതരണ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച ഭാഗം തകർന്ന് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയുടെ ആഴം അറിയാതെ വാഹനങ്ങൾ അപകടത്തിൽപെടുന്നു. ദേശീയ നിലവാരത്തിൽ കോടികൾ മുടക്കി പൂർത്തിയാക്കിയ റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയ നാൾ മുതൽ വിവാദങ്ങൾ ഉയർന്നിരുന്നു. അശാസ്ത്രീയമായ നിർമാണമാണ് നടക്കുന്നതെന്നു വ്യാപകമായ പരാതിയും ഉയർന്നിരുന്നു. പ്രഭാതസവാരിക്കിടയിൽ മൂന്നു ജീവൻ നഷ്ടപ്പെട്ടതും ഇതേ റോഡിലാണ്. പൊതുമരാമത്ത് നിരത്ത് വിഭാഗം കറ്റാനം സെക്ഷൻ പരിധിയിൽ വരുന്ന സ്ഥലമാണിത്. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അടിയന്തരമായി കുഴികൾ നികത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. പള്ളിമുക്ക് കേന്ദ്രീകരിച്ച് സിഗ്നൽ ലൈറ്റും ഹൈമാസ്റ്റ് ലൈറ്റും ബസ് കാത്തിരിപ്പുകേന്ദ്രവും വേണമെന്ന ദീർഘകാലമായുള്ള ആവശ്യത്തിന് പരിഹാരമാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. പടം :പള്ളിമുക്ക്-പണയിൽ-ആനയടി റോഡ് തുടങ്ങുന്ന നൂറനാട് പള്ളിമുക്ക് ജങ്ഷനിൽ രൂപപ്പെട്ട കുഴി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
