ലോകകപ്പ് ഫുട്ബാൾ കണ്ടു മടങ്ങിയ യുവാക്കൾക്കുനേരെ കാട്ടാനക്കൂട്ടം
text_fieldsകാറിന്റെ ചില്ല് കാട്ടാന തകർത്തപ്പോൾ
സുൽത്താൻ ബത്തേരി: അർധരാത്രി പാഞ്ഞടുത്ത കാട്ടാനക്കൂട്ടത്തിൽനിന്ന് കാർ യാത്രക്കാരായ യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. കഴിഞ്ഞ ബുധനാഴ്ച അർധരാത്രി സുൽത്താൻ ബത്തേരി -ഗൂഡല്ലൂർ -ഊട്ടി റോഡിൽ നൂൽപുഴ ആനപ്പാലത്തിന് സമീപത്താണ് സംഭവം.
നമ്പ്യാർകുന്ന് സ്വദേശിയായ അമീനും സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നത്. സുൽത്താൻ ബത്തേരിയിൽനിന്ന് ലോകകപ്പ് ഫുട്ബാൾ മത്സരം കണ്ട് മടങ്ങും വഴി പാട്ടവയലിലുള്ള സുഹൃത്തിനെ വീട്ടിലാക്കാൻ പോകുന്ന വഴിയാണ് കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ടത്. കാർ ഒരു വളവു തിരിഞ്ഞത് ആനക്കൂട്ടത്തിന്റെ മുന്നിലേക്കായിരുന്നു. പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ കാർ റോഡിൽനിന്ന് പുല്ലിലേക്ക് തെന്നിനീങ്ങി. ഇതിനിടെ, പാഞ്ഞടുത്ത കൊമ്പൻ കാറിന്റെ ബോണറ്റിലും ചില്ലിലും ആഞ്ഞുകുത്തി. പെട്ടെന്ന് കാർ റിവേഴ്സ് എടുത്തു. അൽപദൂരം ഈ രീതിയിൽ ഓടിച്ച ശേഷമാണ് ആനക്കൂട്ടത്തിൽനിന്ന് രക്ഷപ്പെട്ടത്. പാട്ടവയൽ റോഡിൽ നൂൽപ്പുഴ ആനപ്പാലം വനഭാഗത്ത് കാട്ടാനകൾ ഉണ്ടാവാറുണ്ട്. എന്നാൽ, വാഹനങ്ങളെ ആക്രമിക്കുന്ന സ്വഭാവം പൊതുവെ ഇല്ല. കാട്ടാനകൾ കൂട്ടമായാണ് സാധാരണ റോഡ് മുറിച്ചുകടക്കാറ്. ഇതിനിടയിൽ നിശ്ചിത അകലം പാലിച്ചില്ലെങ്കിൽ അക്രമകാരികളാകും. വളവ് തിരിഞ്ഞ് ആനക്കൂട്ടത്തിനിടയിലേക്ക് ചെന്നതാണ് യുവാക്കൾക്ക് വിനയായത്. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് അമീനും സുഹൃത്തുക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

