Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2020 8:26 PM GMT Updated On
date_range 4 July 2020 8:26 PM GMTഅച്ചടിവകുപ്പിൽ കോവിഡ് മാർഗനിർദേശങ്ങൾ നോക്കുകുത്തി
text_fieldsbookmark_border
തിരുവനന്തപുരം: ഉറവിടമറിയാത്ത കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിച്ച് പൊതുഭരണവകുപ്പ് ഇറക്കിയ മാർഗനിർദേശങ്ങളോട് അച്ചടിവകുപ്പിന് പുല്ലുവില. സർക്കാർ ഉത്തരവിന് വിരുദ്ധമായി ജീവനക്കാരെല്ലാം ദിവസവും ജോലിക്ക് ഹാജരാകണമെന്ന ഡയറക്ടറുടെ സർക്കുലറിൽ ഭരണ-പ്രതിപക്ഷ സംഘടനകൾ പ്രതിഷേധിച്ചു. തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങൾ അതി ജാഗ്രതയിലാണെന്നും ഓഫിസുകളിൽ നിയന്ത്രണം വേണമെന്നും മുഖ്യമന്ത്രിതന്നെ ആവർത്തിക്കുമ്പോഴാണ് അദ്ദേഹത്തിൻെറ വകുപ്പിൽ തന്നെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തനങ്ങൾ നടക്കുന്നത്. ഏകദേശം 1800 ജീവനക്കാരാണ് അച്ചടിവകുപ്പിൽ ജോലി ചെയ്യുന്നത്. തിരുവനന്തപുരം നഗരഹൃദയത്തിലുള്ള സെൻട്രൽ പ്രസിൽ 680 ജീവനക്കാരുണ്ട്. സർക്കുലർ പ്രകാരം സാങ്കേതികവിഭാഗം ജീവനക്കാർ ഹാജരായാൽ പോലും കോവിഡ് ചട്ടങ്ങൾ പാലിച്ച് ജോലി ചെയ്യാൻ കഴിയില്ല. ഗർഭിണികളായ ജീവനക്കാരെയും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെയും ജോലിയിൽനിന്ന് ഒഴിവാക്കി, വർക്ക് ഫ്രം ഹോം നൽകണമെന്നാണ് സർക്കാർ നിർദേശമെങ്കിലും വകുപ്പ് അധികാരികൾ തയാറായിട്ടില്ല. ഓരോ സർക്കാർ പ്രസിൻെറയും മേലധികാരി ഡെപ്യൂട്ടി സൂപ്രണ്ടുമാരുമാണ്. ഇവരാണ് സാമൂഹികഅകലം പാലിച്ച് ജോലി ക്രമീകരിക്കാൻ കഴിയുമോ എന്ന് തീരുമാനിക്കേണ്ടത്. എന്നാൽ ഇത്തരമൊരു സർക്കുലർ ഇറക്കുന്നതിന് മുമ്പ് ഡെപ്യൂട്ടി സൂപ്രണ്ടുമാരുമായി പോലും ഡയറക്ടർ ചർച്ച നടത്തിയിട്ടില്ലത്രെ. അവശ്യസർവിസുകളായ പഞ്ചായത്ത് -വില്ലേജ് ഓഫിസുകൾ, റവന്യൂ, ആരോഗ്യം, െപാലീസ് എന്നീ വകുപ്പുകളിലെ ഓഫിസിലും 50 ശതമാനം ജീവനക്കാർ ഹാജരായാൽ മതിയെന്നാന്ന് നിർദേശം. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളും കേരള ഗസറ്റിൻെറ അച്ചടി, തപാൽ വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പി.എസ്.സി ഒ.എം.ആർ ഷീറ്റിൻെറ അച്ചടി എന്നിവ അടിയന്തരമായി പൂർത്തിയാക്കേണ്ടതിനാലാണ് എല്ലാ ജീവനക്കാരെയും സാധാരണനിലയിൽതന്നെ ഹാജരാകാൻ നിർദേശിച്ചിരിക്കുന്നതെന്നാണ് അച്ചടിവകുപ്പ് ഡയറക്ടർ ജയിംസ് രാജിൻെറ വിശദീകരണം. അനിരു അശോകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story