വോട്ട് വിഹിതത്തിൽ കോൺഗ്രസ് മുന്നിൽ; സി.പി.എമ്മിന് 30 ശതമാനത്തിന് മുകളിൽ വോട്ടുള്ളത് കണ്ണൂരും പാലക്കാടും മാത്രം
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി അടിസ്ഥാനത്തിലുള്ള വോട്ട് വിഹിതത്തിൽ കോൺഗ്രസ് മുന്നിൽ. മൊത്തം പോൾ ചെയ്ത വോട്ടിന്റെ 29.17 ശതമാനം കോൺഗ്രസിന് മാത്രം ലഭിച്ചു. സി.പി.എമ്മിന് 27.16 ശതമാനം വോട്ടാണ് ലഭിച്ചത്. ബി.ജെ.പിക്ക് 14.76 ശതമാനവും മുസ്ലിം ലീഗിന് 9.77 ശതമാനവും സി.പി.ഐക്ക് 5.58 ശതമാനവും വോട്ട് ലഭിച്ചു.
കേരള കോൺഗ്രസ് എമ്മിന് 1.62 ശതമാനവും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് 1.33 ശതമാനവും വോട്ടുണ്ട്. തിരുവനന്തപുരം (34.52), കൊല്ലം (31.98), പത്തനംതിട്ട (37.06), ആലപ്പുഴ (34.77), കോട്ടയം (32.22), ഇടുക്കി (38.60), എറണാകുളം (37.34), തൃശൂർ (31.96), വയനാട് (29.03) ജില്ലകളിൽ വോട്ട് ശതമാനത്തിൽ കോൺഗ്രസാണ് മുന്നിൽ. എട്ട് ജില്ലകളിൽ കോൺഗ്രസിന് 30 ശതമാനത്തിന് മുകളിൽ വോട്ട് നേടാനായി. പാലക്കാട് (33.93), കോഴിക്കോട് (28.49), കണ്ണൂർ (38.82), കാസർകോട് (25.62) ജില്ലകളിൽ സി.പി.എം മുന്നിലാണ്.
രണ്ട് ജില്ലകളിൽ മാത്രമാണ് സി.പി.എമ്മിന് 30 ശതമാനത്തിന് മുകളിൽ വോട്ടുള്ളത്. മലപ്പുറത്ത് 35.11 ശതമാനം വോട്ട് നേടിയ മുസ്ലിം ലീഗാണ് മുന്നിൽ. ഇവിടെ സി.പി.എമ്മിന് 23.58 ശതമാനവും കോൺഗ്രസിന് 16.81 ശതമാനവുമാണ് വോട്ട് വിഹിതം. കോട്ടയത്ത് കേരള കോൺഗ്രസ് എം 11.92 ശതമാനവും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഒമ്പത് ശതമാനവും വോട്ട് നേടി. ഇടുക്കിയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം 8.21 ശതമാനവും കേരള കോൺഗ്രസ് -എം 6.22 ശതമാനവും വോട്ട് നേടി.
ബി.ജെ.പിക്ക് തിരുവനന്തപുരത്ത് മാത്രമാണ് 20 ശതമാനത്തിന് മുകളിൽ വോട്ട് നേടാനായത്. തിരുവനന്തപുരം -23.08, കൊല്ലം -19.38, പത്തനംതിട്ട -19.00, ആലപ്പുഴ -19.91, കോട്ടയം -15.08, ഇടുക്കി -7.76, എറണാകുളം -10.94, തൃശൂർ -19.65, പാലക്കാട് -17.05, മലപ്പുറം -5.91, കോഴിക്കോട് -11.67, വയനാട് -14.02, കണ്ണൂർ -10.06, കാസർകോട് -18.88 എന്നിങ്ങനെയാണ് ബി.ജെ.പിയുടെ ജില്ലതിരിച്ച വോട്ട് വിഹിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

